ഡോളര്‍ കടത്തില്‍ പിണറായി വിജയനും പങ്കെന്ന് സ്വപ്നയുടെ മൊഴി

ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് പ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിന്റെ മൊഴി. സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് സ്വപ്ന കസ്റ്റംസിന് മുമ്പില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. കേസില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സുല്‍ ജനറലുമായി രഹസ്യബന്ധമുണ്ടെന്നും ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാന്‍ ജയിലില്‍ ഭീഷണി നേരിട്ടതായും സ്വപ്ന പറയുന്നു. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാട് നടന്നെന്നും മൊഴിയിലുണ്ട്. ഏതെല്ലാം മന്ത്രിമാരാണ് ഇടപാടില്‍ ഉള്ളത് എന്നതില്‍ വ്യക്തതയില്ല.

ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ട്. ഇരുവര്‍ക്കും കോണ്‍സുല്‍ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ് ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു ദുബായിലേക്കു കടത്തി എന്നാണ് നേരത്തെ സ്വപ്ന വെളിപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടക്കം കേസില്‍ പ്രതിസ്ഥാനത്തുണ്ട്. കോണ്‍സുല്‍ ജനറലുമായി വഴിവിട്ട ബന്ധം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും ഉണ്ടായിരുന്നു.

കോണ്‍സുല്‍ ജനറലുമായി നേരിട്ടുള്ള സാമ്പത്തിക ഇടപാട് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഉണ്ടായിരുന്നുവെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയിരുന്നുവെന്നും അഫിഡവിറ്റില്‍ പറയുന്നു. സ്വപ്നയുടെ മൊഴിയില്‍ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഇന്ന് രാവിലെ 9.50 ഓടെയാണ് കസ്റ്റംസ് അഫിഡവിറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.