ഇസ്രയേലില്‍ ജോലി വാഗ്ദാനംചെയ്ത് 56 ലക്ഷം രൂപ തട്ടിയ ചേര്‍ത്തല സ്വദേശിയായ യുവതി അറസ്റ്റില്‍

ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ ചേര്‍ത്തല പനക്കല്‍ വീട്ടില്‍ വിദ്യ പയസ് (32) നെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. 2019 ലാണ് പണം തട്ടിയെന്ന് കാട്ടി കട്ടപ്പന സ്വദേശിനി യുവതിക്കെതിരെ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് തെളിവും ലഭിച്ചു. അന്വേഷണം തുടങ്ങിയതോടെ ഇവര്‍ വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

വെള്ളിയാഴ്ച അബുദാബിയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവതിയെ കട്ടപ്പന പോലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇസ്രായേലിലേക്കുള്ള വീസ തയാറാക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് വിദ്യയുള്‍പ്പെടുന്ന സംഘം പണം തട്ടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 27 പേരില്‍ നിന്നും ഒരു കോടി 30 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തു. കട്ടപ്പന സ്വദേശിനിയായ പൂതക്കുഴിയില്‍ ഫിലോമിന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതിയായ വിദ്യാ വിദേശത്തേക്ക് കടക്കുകയായിരുന്നു. എയര്‍പോട്ടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ലുക്ക്ഔട്ട് നോട്ടിസും നല്‍കിയിരുന്നു.

കൈപ്പറ്റിയ തുക വിദ്യയുടെ സഹോദരി സോണിയുടെ ബന്ധുവായ തോമസിന്റെ അക്കൗണ്ടിലേക്കാണ് നിഷേപിച്ചത്. കേസില്‍ ഇവര്‍ രണ്ടും മൂന്നും പ്രതികളാണ്. കൂട്ടു പ്രതികളായ കണ്ണൂര്‍ സ്വദ്ദേശി അംനാസ് തലശേരി സ്വദേശികളായ മുഹമ്മദ്ദ് ഒനാസീസ്, അഫ്സീര്‍ എന്നിവര്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കട്ടപ്പന കോടതിയിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കട്ടപ്പന ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കട്ടപ്പന സി.ഐ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്യ്തത്.