ഭക്ഷണം ഡെലിവറി ചെയ്യാന്‍ വൈകിയത് ചോദിച്ച യുവതിയുടെ മൂക്കിടിച്ചു പൊളിച്ച ഡെലിവറി ബോയ് അറസ്റ്റില്‍

ഭക്ഷണം വൈകിയത് ചോദ്യം ചെയ്ചതിന് യുവതിയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റില്‍. ബാംഗ്ലൂരിലാണ് സംഭവം. ഓണ്‍ ഡെലിവറി സ്ഥാപനമായ സൊമാറ്റോയുടെ ഡെലിവറി ബോയിക്കെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്?റ്റും,കണ്ടന്റ് ക്രിയേറ്ററും കൂടിയാണ് പരാതിക്കാരിയായ ഹിതേഷ ചന്ദ്രാന. ഇന്‍സ്റ്റാഗ്രാമിലാണ് ഇത് സംബന്ധിച്ച വീഡിയോ അവര്‍ പോസ്റ്റ് ചെയ്തത്. മൂക്കില്‍ നിന്നും രക്തം ഒഴുകുന്നത്. മുഖത്തെ പരിക്കും വീഡിയോയിലുണ്ട്.

മാര്‍ച്ച് 9 നാണ് മൂന്നരയോടെ ഭക്ഷണത്തിനായി ഹിതേഷ ഓര്‍ഡര്‍ നല്‍കിയത് . 4.30 ഓടെ ഡെലിവറി ചെയ്യേണ്ടിയിരുന്ന ഭക്ഷണം കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ സൊമാറ്റോയുടെ കസ്റ്റമര്‍  കെയറുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ആദ്യം ഭക്ഷണം വേണ്ട എന്ന് പറഞ്ഞ ഹിതേഷ കസ്റ്റമര്‍ കെയറില്‍ നിന്നും ഡെലിവറി ബോയി എത്തിയെന്ന് അറിയിച്ചതോടെ കാത്ത് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഡെലവറി ബോയിയെ ചൊടിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.

തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഡെലിവറി ബോയി തന്നെ ആക്രമിക്കുകയായിരുന്നെന്നാണ് ഹിതേഷ് പറയുന്നത്. അതേസമയം ഹിതേഷിന്റെ പരാതിയില്‍ ഡെലിവറി ബോയി കാമരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ബാംഗ്ലൂര്‍ സിറ്റി പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. സംഭവത്തില്‍ സൊമാറ്റോയും ക്ഷമാപണം നടത്തിയിട്ടുണ്ട്.