പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുവാന്‍ തയ്യാറായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

വാളയാറില്‍ പീഡിക്കപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ‘അമ്മ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് വാര്‍ത്തകള്‍. വാളയാര്‍ സമരസമിതിയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സത്യാഗ്രഹം നടത്തുകയാണ് കുട്ടികളുടെ അമ്മ.

”എന്റെ മക്കള്‍ക്ക് നീതി ലഭിക്കുന്നതിനാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. എന്നെ ഈ തെരുവിലിറക്കിയ ഡി വൈ എസ് പി സോജന്‍ എന്നേക്കാളും താഴേത്തട്ടില്‍ ഒരു ദിവസമെങ്കിലും തലയില്‍ തൊപ്പിയില്ലാതെ നില്‍ക്കുന്നത് എനിക്ക് കാണണം. സോജനെപ്പോലെ ഒരുപാട് പൊലീസുകാര്‍ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിക്കാതിരുന്നിട്ടുണ്ട്. എനിക്ക് വാശിയോടുകൂടി മല്‍സരിക്കണമെന്ന് തോന്നിയതിന് പിന്നിലെ ഒറ്റക്കാരണം ഇതാണ്. ഞങ്ങള്‍ക്കു സംഭവിച്ചതുപോലെ ഒട്ടേറെക്കുടുംബങ്ങള്‍ക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ അവരാരും പുറത്തുപറയാന്‍ കൂട്ടാക്കാതെ വീടിനുള്ളിലിരുന്ന് കരയുകയാണ്. എല്ലാ മക്കള്‍ക്കും ഈ കുടുംബങ്ങള്‍ക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നഷ്ടപ്പെട്ട കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടിയാണ് നീക്കം”- അവര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രഖ്യപനത്തിനു മുമ്പ് പൊലീസിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്കിറങ്ങുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പാലക്കാട് സമരപ്പന്തലില്‍ വച്ച് ഇവര്‍ തലമുണ്ഡനം ചെയ്തിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്ക് മരണ ശേഷവും സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. 13ഉം 9ഉം വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 2017ലാണ്. ആദ്യമേ കേസ് അട്ടിമറിക്കാന്‍ ആണ് പോലീസ് ശ്രമിച്ചത്. ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷനില്‍ ആയി എങ്കിലും പ്രമോഷനോടെയാണ് അദ്ദേഹത്തെ സര്‍വ്വീസില്‍ തിരികെ എടുത്തത്. പല തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയടക്കം പെണ്‍കുട്ടികളുടെ വീട്ടുകാര്‍ പറയുന്നത് കേള്‍ക്കുവാന്‍ തയ്യാറായിരുന്നില്ല.