പാലായിലേത് കാപ്പന്റെ മികവല്ലെന്ന് മുഖ്യമന്ത്രി ; ചുട്ട മറുപടി നല്‍കി കാപ്പന്‍

പാലായിലെ യു ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം പാര്‍ട്ടിയെയും ഇടതുമുന്നണിയെയും വഞ്ചിച്ച ആളാണ് മാണി സി കാപ്പനെന്നും
കഴിഞ്ഞതവണ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ വിജയിച്ചത് കാപ്പന്റെ മികവ് കൊണ്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുമുന്നണിയുടെ കൂട്ടായ്മയുടെ വിജയമാണ് കഴിഞ്ഞ തവണ പാലായില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാ ഇടതിനൊപ്പം നില്‍ക്കല്‍ ആണ് മത നിരപേക്ഷതയ്ക്ക് നല്ലത് എന്നാണ് ജോസ് വിഭാഗം വിലയിരുത്തിയത്.

അവസര വാദികള്‍ക്ക് എല്ലാ കാലത്തും ജനം ശിക്ഷ നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മാത്രം അല്ല അത്. ജനത്തിന് മുന്നില്‍ തന്നെ ഒറ്റക്ക് ആകും. കാപ്പന്റെ മികവല്ല നേരത്തെ കണ്ടത്. ഇടത് മുന്നണിയുടെ വിജയം ആയിരുന്നു അത്. എന്നാല്‍, അദ്ദേഹം അദ്ദേഹത്തിന്റെ മികവാണ് എന്നാണ് കരുതിയത്. അവസരവാദിയെ പൂര്‍ണമായും ഒറ്റപ്പെടുത്തണമെന്നും മാണി സി കാപ്പനെതിരെ പ്രസംഗിച്ച മുഖ്യമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരോട് യു ഡി എഫിന് വിരോധം മാത്രമാണെന്നും തൊഴില്‍ തേടി അലയുന്ന യുവാക്കള്‍ ഇല്ലാത്ത സംസ്ഥാനം ആക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍ എന്നും പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി തനിക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മാണി സി കാപ്പന്‍ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് എന്തും പറയാമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ആര് ആരെ ചതിച്ചു എന്ന് പാലായിലെ ജനങ്ങള്‍ക്ക് അറിയാം. അത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. താന്‍ പോരായിരുന്നെങ്കില്‍ പകരം നല്ലൊരാളെ നിര്‍ത്താമായിരുന്നല്ലോയെന്നും മാണി സി കാപ്പന്‍ ചോദിച്ചു. ഇത്തവണ പാലായില്‍ താന്‍ പതിനായിരം വോട്ടിനു ജയിക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നല്ലതാണെന്ന് തനിക്ക് തോന്നിയെന്ന് പറഞ്ഞ മാണി സി കാപ്പന്‍ മെയ് രണ്ടിന് ഫലം വരുമ്പോള്‍ എല്ലാവര്‍ക്കും കാര്യം മനസിലാകുമെന്നും പറഞ്ഞു.