ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

അന്തരിച്ച വയലിനിസറ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി. ബാലഭാസ്‌കറിന്റെ പിതാവും സോബി ജോര്‍ജ്ജുമാണ് ഹര്‍ജികള്‍ നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതി ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചു. നേരത്തെ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും അപകടമരണമാണെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഡ്രൈവറുടെ അതിവേഗമാണ് അപകട കാരണമെന്നും സി.ബി.ഐ സംഘം കണ്ടെത്തിയിരുന്നു.

അതേസമയം സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുനരന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ സോബി ജോര്‍ജ് സംഭവവുമായി ബന്ധപ്പെട്ട് സാക്ഷി മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത് കളവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. സോബി ജോര്‍ജ്ജിനെതിരേ കേസെടുക്കാനും സി.ബി.ഐ നടപടി ആരംഭിച്ചിരുന്നു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് കേസ് അന്വേഷിക്കുന്ന സി ബി ഐയുടെ റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്നാണ് മരണമുണ്ടായതെന്നും അപകട സമയത്ത് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്നും സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, അപകടത്തിന് മുന്‍പ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയ കലാഭവന്‍ സോബിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 182,193 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും സി ബി ഐ തീരുമാനിച്ചു.