അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര ; ഭരണ തുടര്‍ച്ച കേരളത്തിന് ആപത്ത് എ.കെ ആന്റണി

സംസ്ഥാനത്ത് ഇടതുപക്ഷ ഭരണം തുടര്‍ന്നാല്‍ അത് കേരളത്തില്‍ നാശം വിതയ്ക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സര്‍ക്കാറിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്നും എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് കിട്ടുന്നതിനുമുമ്പ് തന്നെ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ പിടിവാശി കാണിക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്നും ആന്റണി ചോദിച്ചു. അതേസമയം, വിധി നടപ്പാക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. വിശ്വാസികളുടെ സംഘടനകളുമായി ചര്‍ച്ച നടത്താനും സര്‍വകക്ഷി യോഗം വിളിക്കാനും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, നവോത്ഥാനമാണെന്നും കോടതി വിധി നടപ്പാക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.’ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ എത്ര മാറ്റിപറയാന്‍ ശ്രമിച്ചാലും ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ വിശ്വാസികള്‍ മറക്കില്ല,’ അദ്ദേഹം ചൂണ്ടിക്കാട്ടി.