കഴക്കൂട്ടത്ത് മരിച്ചയാള്‍ക്കും ഇരട്ടവോട്ട്

തിരുവനന്തപുരത്തു കഴക്കൂട്ടത്ത് മരിച്ചയാള്‍ക്കും ഇരട്ടവോട്ട്. ഒരു വര്‍ഷം മുമ്പ് മരിച്ച ധര്‍മജന്റെ പേരിലാണ് ഇരട്ടവോട്ട്. കര്‍ശന നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.എസ് ലാല്‍ ആവശ്യപ്പെട്ടു. അതേസമയം ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ടു മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇരട്ടു വോട്ടുകള്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വോട്ട് ജനാധിപത്യത്തില്‍ മായം കലര്‍ത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും ഹൈക്കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഇടപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. ജനങ്ങളുടെ അവകാശത്തെ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്ന വിഷയമായതിനാല്‍ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരാള്‍ വിലാസം മാറി പുതിയ വിലാസത്തില്‍ വോട്ട് ചെയ്യുന്നതിന് അപേക്ഷ നല്‍കുമ്പോള്‍ പഴയ വിലാസത്തിലുള്ള വോട്ട് തനിയെ ഇല്ലാതായി പോകുന്ന സംവിധാനം ഇല്ലേ എന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. ഇക്കാര്യത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുകള്‍ പോള്‍ ചെയ്യുന്നത് തടയാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

സാങ്കേതികമായ പിഴവാണോ അല്ല ബോധപൂര്‍വം വരുത്തിയ പിഴവാണോ എന്ന് വ്യക്തമല്ലാത്തതിനാലാണ് വോട്ട് മരവിപ്പിക്കാന്‍ കോടതി തയാറാകാതിരുന്നത്. അതേസമയം കോടതി നിര്‍ദ്ദേശത്തോട് അനുകൂലമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശം നടപ്പാക്കും. ഇരട്ട വോട്ടുള്ളവരുടെ പ്രത്യേക പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഒരാള്‍ക്ക് അയാളുടെ താമസ സ്ഥലത്ത് തന്നെ വോട്ടുറപ്പാക്കാന്‍ ശ്രമിക്കും.