ബൈബിള്‍ ഉദ്ധരിക്കുന്നു മോദി കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടതിനെ കുറിച്ച് മിണ്ടുന്നില്ല : പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പാലക്കാട് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ ബൈബിളിലെ വരികള്‍ മോദി ഉദ്ധരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശം. ‘മോദി ഇന്നലെ ബൈബിള്‍ ഉദ്ധരിച്ചത് നന്നായി. അത് തെരഞ്ഞെടുപ്പില്‍ മുന്നില്‍ കണ്ടാണ്. എന്നാല്‍ കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടതിനെ കുറിച്ച് ഒരു വാക്ക് മിണ്ടിയില്ല’- പ്രിയങ്ക പറഞ്ഞു. തൃശൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ മറുപടി.

‘ഈ കന്യാസ്ത്രീകള്‍ എന്തിന് വേണ്ടി നിലനില്‍ക്കുന്നു എന്ന് അദ്ദേഹത്തിന് അറിയില്ല. ഈ രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വിത്ത് പാകിയിട്ട് ബൈബിള്‍ ഉദ്ധരിക്കുന്നത് കാപട്യമാണ്. തന്റെ പൊള്ളയായ പ്രസംഗങ്ങളില്‍ ബൈബിളിലെ വാക്കുകള്‍ ഉദ്ധരിക്കുന്നതിന് പകരം അതിന്റെ സാരാംശം ഉള്‍ക്കൊള്ളണം’- പ്രിയങ്ക പറഞ്ഞു. ‘സത്യസന്ധ്യമായ ചുണ്ടുകള്‍ എല്ലാ കാലത്തും നിലനില്‍ക്കും. നുണ പറയുന്ന നാവിന് ഒരു ദിവസത്തെ ആയുസേയുള്ളൂ’- ബൈബിളിലെ വാക്ക് ഉദ്ധരിച്ചും പ്രിയങ്ക മോദിക്ക് മറുപടി നല്‍കി.