വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തു

വാളയാറില്‍ സഹോദരിമാര്‍ ദുരൂഹമായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. പ്രതികള്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ജനുവരി 2 നാണ് വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ വൈകിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുത്തത്. പാലക്കാട് പ്രത്യേക പോക്‌സോ കോടതിയില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് കുട്ടികളുടെ മരണത്തിലും പ്രത്യേക എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍. നിലവില്‍ അനേഷണം നടത്തുന്ന പ്രത്യേക സംഘത്തില്‍ നിന്നും കേസിന്റെ എല്ലാ രേഖകളും ഏറ്റെടുക്കും. കൊലപാതക സാധ്യത ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് സാധ്യത. പെണ്‍കുട്ടികളുടെ അമ്മ ഉള്‍പ്പടെ ധര്‍മ്മടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഉള്ളത്. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കുടുംബ അംഗങ്ങളുടെ മൊഴി എടുക്കുക. 3 പ്രതികള്‍ നിലവില്‍ ജയിലിലാണ് ഉള്ളത്.

പ്രാഥമിക അന്വേഷണത്തില്‍ പോലീസ് തെളിവുകള്‍ നശിപ്പിച്ചുവെന്ന ആരോപണം നിലനില്‍ക്കെ നാല് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ തെളിവ് കണ്ടെത്തുക എന്നത് സിബിഐ നേരിടുന്ന കടുത്ത വെല്ലുവിളിയാണ്. 2017ലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 13 വയസുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13നും 9 വയസുള്ള സഹോദരിയെ 2017 മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.