ബന്ധുനിയമനത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരന്‍ എന്ന് ലോകായുക്ത

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്തയുടെ കണ്ടെത്തല്‍. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ വിധി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.

വി.കെ. മുഹമ്മദ് ഷാഫി എന്നയാളാണ് ലോകായുക്തക്ക് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്നും മന്ത്രി പദത്തിന് യോജിച്ച നടപടിയല്ല കെ.ടി ജലീല്‍ സ്വീകരിച്ചതെന്നും ലോകായുക്ത കണ്ടെത്തി. അതേസമയം മന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും സ്വജനപക്ഷപാതവും കാട്ടിയതിന്റെ പേരിലാണ് കെ ടി ജലീലിനെ ലോകായുക്ത കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ഇതില്‍ യുക്തമായ തീരുമാനമെടുക്കാന്‍ ലോകായുക്ത തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നുവെന്നും പ്രതിപക്ഷ നേതാവ്.

അഴിമതി നടത്തിയ മന്ത്രിയെ ഇത്രയും കാലം സംരക്ഷിച്ചത് മുഖ്യമന്ത്രിയാണ്. കുറച്ചെങ്കിലും ധാര്‍മികത ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി കെ ടി ജലീലിനോട് രാജി വയ്ക്കാന്‍ പറയണം. അല്ലെങ്കില്‍ പുറത്താക്കണം. സര്‍ക്കാരിനെ മൊത്തം ജനങ്ങള്‍ പുറത്താക്കും. ലോകായുക്തയുടെ വിധി നടപ്പിലാക്കാന്‍ ഉള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.