മന്‍സൂര്‍ വധക്കേസ്: അന്വേഷണ സംഘത്തെ മാറ്റി ; ഒരാള്‍ കൂടി അറസ്റ്റില്‍

മന്‍സൂര്‍ വധക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റി ഇനി സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. സ്പര്‍ജന്‍ കുമാര്‍ ഐ.പിഎസിനാണ് അന്വേഷണ ചുമതല. ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചിരുന്നു. നിലവില്‍ ഈ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മാഈലിനെതിരെ വലിയതോതിലുള്ള ആക്ഷേപം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചിരുന്നു.

സിപിഎം നേതാക്കളുമായി അടുപ്പമുള്ളയാളാണ് ഇസ്മാഈലെന്നും കേസ് അട്ടിമറിക്കാനാണ് ഇയാളെ തന്നെ കേസ് ഏല്‍പ്പിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. അതിനാലാണ് കേസ് ഐ.പി.എസ് റാങ്കിലുള്ള ഉദ്യോസ്ഥനെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. അതേസമയം മന്‍സൂര്‍ വധക്കേസില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി. കൂടാതെ ഒരാള്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള ഒദയോത്ത് അനീഷാണ് കേസില്‍ അറസ്റ്റിലായത്. കേസില്‍ അനീഷിന് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

കണ്ണൂര്‍-കാസര്‍കോട് ജില്ലാ അതിര്‍ത്തിയില്‍വെച്ച് ഇന്ന് ഉച്ചയോടെയാണ് രണ്ടുപോരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ രണ്ടു പേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നുവെന്നാണ് വിവരം. ശ്രീരാഗാണ് തന്നെ വാള്‍ ഉപയോഗിച്ച് വെട്ടിയതെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ പൊലീസിന് മൊഴി കൊടുത്തിരുന്നു. പതിനൊന്ന് പേരടങ്ങിയ പ്രതിപ്പട്ടികയാണ് മന്‍സൂര്‍ വധവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം തയ്യാറാക്കിയിരിക്കുന്നത്.

കേസില്‍ ആദ്യം അനീഷ് പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല. പിന്നീടാണ് പ്രതി ചേര്‍ത്തത്. ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ള മിക്കവരും പ്രമുഖ സിപിഎം നേതാക്കളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമാണ്. എട്ടാം പ്രതി ശശി സി.പി.എം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിര്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും, അഞ്ചാം പ്രതി സുഹൈല്‍ ഡിവൈഎഫ്ഐ പാനൂര്‍ മേഖല ട്രഷററുമാണ്.