തൊഴില്‍ നഷ്ടപ്പെട്ട യുവാവ് ലൈംഗിക തൊഴിലാളിയായി ; വിവാഹമോചനം തേടി ഭാര്യ

ഭര്‍ത്താവ് ലൈംഗിക തൊഴിലാളി ആണെന്ന് അറിഞ്ഞ ഭാര്യ വിവാഹ മോചനത്തിന്. ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവ് ഉപജീവനത്തിനായി ലൈംഗികത്തൊഴില്‍ തെരഞ്ഞെടുത്തത്. ബംഗളൂരുവില്‍ ബിപിഒ ജീവനക്കാരനായ 27കാരനാണ് ജോലി നഷ്ടമായതോടെ ജിഗോളോ (പുരുഷ ലൈംഗികത്തൊഴിലാളി) ആയത്. എന്നാല്‍ കുറച്ചു മുമ്പാണ് ഇയാളുടെ ഭാര്യ ഈ വിവരം തിരിച്ചറിയുന്നത്. ഫോണിലും ലാപ്‌ടോപ്പിലുമായി ഭര്‍ത്താവ് കൂടുതല്‍ സമയം ചിലവഴിക്കുന്നത് കണ്ടതോടെയാണ് ഇവരില്‍ സംശയം ഉയര്‍ന്നത്. തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഇവര്‍ സഹോദരന്റെ സഹായത്തോടെ ഭര്‍ത്താവിന്റെ ലാപ്‌ടോപ്പ് പരിശോധിക്കുകയും ഇവര്‍ക്ക് അതില്‍ നിന്നും അജ്ഞാതരായ സ്ത്രീകള്‍ക്കൊപ്പമുള്ള ഭര്‍ത്താവിന്റെ ചിത്രങ്ങളാണ് ലഭിച്ചത്. തുടര്‍ന്നാണ് ഭര്‍ത്താവ് ലൈംഗിക തൊഴിലാളിയായി ജോലി ചെയ്യുന്നു എന്ന വിവരം ഇവര്‍ മനസിലാക്കിയതു.

പിന്നാലെ യുവതി മല്ലേശ്വരം പൊലീസ് സ്റ്റേഷനിലെ വനിതാ ഹെല്‍പ് ലൈനുമായി ബന്ധപ്പെട്ടു. ഇവരുടെ ഇടപെടലില്‍ നടന്ന കൗണ്‍സിലിംഗിലാണ് ജോലി നഷ്ടപ്പെട്ട ശേഷം താന്‍ ലൈംഗികത്തൊഴിലാളിയാണെന്ന് യുവാവ് സമ്മതിച്ചത്. ഇതിനിടെ പരിചയപ്പെട്ട ഒരു യുവതിയുമായി പ്രണയത്തിലാണെന്ന കാര്യവും ഇയാള്‍ സമ്മതിച്ചു. 2017 ല്‍ കണ്ടു മുട്ടിയ ഇവര്‍ രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2019ലാണ് വിവാഹിതരായത്. ‘ഭാര്യയുടെ സാന്നിധ്യത്തില്‍ നടന്ന കൗണ്‍സിലിംഗില്‍ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ലൈംഗിക തൊഴില്‍ സ്വീകരിച്ചു എന്ന് യുവാവ് സമ്മതിച്ചു. തന്റെ തൊഴിലിനിടെ പരിചയപ്പെട്ട ഒരാളോടുള്ള പ്രണയവും വെളിപ്പെടുത്തി’ കൗണ്‍സിലര്‍ പറയുന്നു.

വിവരങ്ങള്‍ മനസിലാക്കിയ ഭാര്യ വിവാഹമോചനം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയായിരുന്നു. എന്നാല്‍ യുവാവിന് സമ്മതമായിരുന്നില്ല. ലൈംഗികത്തൊഴില്‍ ഉപേക്ഷിക്കാമെന്ന് അയാള്‍ പറഞ്ഞുവെങ്കിലും ഭാര്യ വിവാഹമോചനം എന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. ഇരുവര്‍ക്കുമിടയിലെ ഭിന്നത നീക്കാന്‍ കൗണ്‍സിലര്‍ ഇടപെട്ട് നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല. ഒടുവില്‍ ഉഭയസമ്മതത്തോടെ വിവാഹമോചനം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് ദമ്പതികള്‍.