തിരഞ്ഞെടുപ്പ് റാലികള്‍ റദാക്കി ; രാഹുലിനു നന്ദി പറഞ്ഞു സ്വര ഭാസ്‌കര്‍

പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന എല്ലാ റാലികളും റദ്ദാക്കിയ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് നടി സ്വര ഭാസ്‌കര്‍. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുല്‍ റാലികള്‍ നടത്താന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിനിടെ റാലികളുണ്ടാക്കുന്ന പ്രത്യാഘാതം എല്ലാ നേതാക്കളും മനസിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികള്‍ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

അതേസമയം പശ്ചിമ ബംഗാളിലെ അസാന്‍സോളില്‍ പ്രധാനമന്ത്രി കൂറ്റന്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്തു. ഇതാദ്യമായാണ് ഇത്രയും വലിയൊരു റാലി കാണുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇന്ന്, നിങ്ങള്‍ നിങ്ങളുടെ ശക്തി കാണിച്ചു. അടുത്ത ഘട്ടം കൂടുതല്‍ പ്രധാനമാണ്. ഇനി വോട്ടുചെയ്യുക, മറ്റുള്ളവരെയും അതില്‍ പങ്കെടുപ്പിക്കുക എന്നാണ് നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം പ്രതിസന്ധയിലായിരിക്കെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി.

പലയിടത്തും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിരോധനാജ്ഞയും ലോക്‌ഡൌണിന് സമാനമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിനിടെയാണ് വന്‍ജനാവലിയെ പ്രധാനമന്ത്രി പുകഴ്ത്തിയത്. കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ഉണ്ടാവുന്നുണ്ടെന്നുമാണ് അമിത് ഷാ പറഞ്ഞത്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പുണ്ടോ അവിടെ 60,000ത്തോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ 4000 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രക്കും പശ്ചിമ ബംഗാളിനും സഹായമെത്തിക്കുന്നുണ്ട്. ധൃതിപിടിച്ച് ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.