കുപ്രസിദ്ധ അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു

അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു ചോട്ടാ രാജന്‍ എന്ന രാജേന്ദ്ര സദാശിവ നികല്‍ജെ. തിഹാര്‍ ജയിലിലെ ഏകാന്ത തടവില്‍ കഴിഞ്ഞിരുന്ന രാജനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 26നാണ് എയിംസിലേക്ക് മാറ്റിയത്. തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള ഇരുപതിനായിരത്തില്‍പരം ജയില്‍പുള്ളികളില്‍ 170 പേര്‍ക്കും, അറുപതോളം ജയില്‍ ജീവനക്കാര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഏകാന്ത സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഛോട്ടാ രാജന് വൈറസ് ബാധയുണ്ടായതെങ്ങനെയെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന ഏതെങ്കിലുമൊരു ജയില്‍ ഉദ്യോഗസ്ഥനില്‍ നിന്നാകാം രാജന് രോഗം പകര്‍ന്നതെന്നാണ് അധികൃതര്‍ പിന്നീട് നല്‍കിയ വിശദീകരണം.

കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാ രാജനെതിരെ മുംബൈയിലുള്ളത്. നേരത്തെ രാജ്യംവിട്ട ഛോട്ടാ രാജനെ 2015ലാണ് ഇന്‍ഡൊനേഷ്യയില്‍ നിന്ന് പിടികൂടി തിരികെയെത്തിച്ചത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. 2011ല്‍ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ദേയെ കൊലപ്പെടുത്തിയ കേസില്‍ 2018ല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. എല്ലാ കേസുകളും സിബിഐക്ക് കൈമാറുകയും വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തിരുന്നു. കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ എതിര്‍ ചേരിയിലുള്ള ഛോട്ടാരാജന് വധഭീഷണിയുണ്ടെന്ന് ഇന്റലിജന്റ് നേരത്തെ റിപ്പോര്‍ട്ട ്‌നല്‍കിയിരുന്നു.

1993 ലെ മുംബൈ സ്ഫോടനത്തിന് പിന്നില്‍ ദാവൂദ് ആണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ദാവൂദും ഛോട്ടാ രാജനും തമ്മില്‍ ശത്രുതയിലാകുന്നത്. ഡല്‍ഹിയിലെ കുപ്രസിദ്ധനായ മറ്റൊരു കുറ്റവാളി നീരജ് ബാവനയുടെ അനുയായിയില്‍ നിന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം ലഭിച്ചത്. മദ്യപിച്ച ശേഷം ഇയാള്‍ മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ഛോട്ടാ രാജനെ അപായപ്പെടുത്താന്‍ ദാവൂദ് ഇബ്രാഹിം ശ്രമിക്കുമെന്ന കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പ്രത്യേക ഏകാന്ത വാര്‍ഡിലാണ് ഛോട്ടാ രാജനെ ജയിലില്‍ പാര്‍പ്പിച്ചുവന്നത്. പ്രത്യേക സുരക്ഷാ ഗാര്‍ഡുകളും സുരക്ഷയെ മുന്‍നിര്‍ത്തി പ്രത്യേകം ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.