ബുദ്ധിജീവികളെ കൊണ്ട് പൈങ്കിളി സാഹിത്യം എഴുതിക്കുന്ന അല്ല ഇപ്പോള്‍ ഉള്ളത് കോട്ടും സ്യൂട്ടും ഇട്ട സി പി എം : എം വിഷ്ണുനാഥ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ച ബുദ്ധി കേന്ദ്രങ്ങളെ തുറന്നു കാട്ടി പി.സി വിഷ്ണുനാഥ് എം.എല്‍.എ. പഴയ സിപിഎം ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില ആസ്ഥാന ബുദ്ധിജീവികളെ കൊണ്ട് പൈങ്കിളി സാഹിത്യം എഴുതിക്കുന്നതു മാറ്റിവച്ചാല്‍ കോട്ടും സ്യൂട്ടും ഇട്ട് ഇവന്റ് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന സിപിഎമ്മാണ് ഇപ്പോള്‍ യഥാര്‍ഥത്തില്‍ ഉള്ളത് എന്ന് വിഷ്ണുനാഥ് പറയുന്നു. സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു പിടി ശക്തികളെയും വ്യക്തികളെയും പിന്നീട് പ്രചാരണത്തിന്റെ ഭാഗമാക്കി പിണറായി വിജയനെ രക്ഷകനായി അവതരിപ്പിച്ച് ഒരേ കേന്ദ്രത്തില്‍ നിന്നു നല്‍കിയ കാപ്‌സ്യൂള്‍ സകല സിനിമാക്കാരും ഫെയ്‌സ്ബുക് പോസ്റ്റാക്കി ഇട്ടു.

ഇതെല്ലാം മുന്‍കൂട്ടി മനസ്സിലാക്കി അങ്ങനെയുള്ള സിപിഎമ്മിനു പോന്ന എതിരാളി ആകാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ല മലയാള മനോരമ ദിനപത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിഷ്ണുനാഥ് ഇക്കാര്യം വ്യക്തമാക്കുന്നു.ആ ഇവന്റിലെ ഒരു ഐറ്റം സിനിമാക്കാരാണ്, മറ്റൊരു ഐറ്റം ബെന്യാമിനും കെ.ആര്‍. മീരയേയും പോലെ ഉള്ളവരാണ്. ഇനിയൊരു ഐറ്റം മാധ്യമരംഗത്ത് അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നവരാണ്.

‘ഒരിക്കല്‍ തൊഴിലാളിയുടെ കാര്യം പറഞ്ഞു കംപ്യൂട്ടറിനെ എതിര്‍ത്ത സിപിഎം കഴിഞ്ഞ വര്‍ഷം ലോക തൊഴിലാളി ദിനമായ മേയ് ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് അവരുടെ നവമാധ്യമപ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കുറിച്ചത്. സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു പിടി ശക്തികളെയും വ്യക്തികളെയും പിന്നീട് പ്രചാരണത്തിന്റെ ഭാഗമാക്കി. ചലച്ചിത്ര താരങ്ങള്‍ ഇതുപോലെ പരസ്യമായി ഒരു മുന്നണിയുടെ ഭാഗമായി മാറിയ കാലം ഉണ്ടായിട്ടുണ്ടോ? നരേന്ദ്ര മോദി കേന്ദ്രത്തില്‍ വന്ന സമയത്ത് ദേശീയ തലത്തില്‍ ചലചിത്ര രംഗത്തുള്ളവുടെ സമാന പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.’ – വിഷ്ണുനാഥ് പറഞ്ഞു.

‘മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത വിനോദ നികുതി കേരളത്തില്‍ അടിച്ചേല്‍പ്പിച്ച ശേഷം ചലച്ചിത്ര രംഗത്തുള്ളവര്‍ നല്‍കിയ നിവേദനത്തിന്റെ പേരില്‍ ഒഴിവാക്കിയപ്പോള്‍ പിണറായി വിജയനെ അക്കൂട്ടര്‍ രക്ഷകനായി അവതരിപ്പിച്ചു. ഒരേ കേന്ദ്രത്തില്‍ നിന്നു നല്‍കിയ കാപ്‌സ്യൂള്‍ സകല സിനിമാക്കാരും ഫെയ്‌സ്ബുക് പോസ്റ്റാക്കി ഇട്ടു. ഇതെല്ലാം മുന്‍കൂട്ടി മനസ്സിലാക്കി അങ്ങനെയുള്ള സിപിഎമ്മിനു പോന്ന എതിരാളി ആകാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ല. ഞങ്ങളുടെ സോഷ്യല്‍ മീഡിയ പ്രചാരണം ആരംഭിക്കുന്നത് നീണ്ടു പോയി. നിലവിലെ പരിമിതികള്‍ക്കുള്ളിലും അതിനു നേതൃത്വം കൊടുക്കുന്നവര്‍ അതു ഗംഭീരമായി ചെയ്തു.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2011 ല്‍ സിപിഎം കോട്ട ബംഗാളില്‍ തകര്‍ത്ത മമത ബാനര്‍ജി 2016 ല്‍ വീണ്ടും ജയിച്ചു. ആ മമതയ്ക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിട്ടല്ലല്ലോ തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിനെ കാര്യങ്ങള്‍ ഏല്‍പ്പിച്ചത്. അത്തരം പ്രഫഷണല്‍ സഹായം ആവശ്യമെങ്കില്‍ അതു ചെയ്യണം. കേരളത്തിലെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് നാല്‍പ്പത്തിയഞ്ചോളം വിദേശ മാധ്യമങ്ങളില്‍ ലേഖനം എഴുതിയത് രണ്ടോ മൂന്നോ പേരാണെന്നു മനസ്സിലാക്കിയ ഒരാളാണ് ഞാന്‍. എഴുതിയത് ഒരേ ആള്‍ തന്നെയെന്ന് ആരെങ്കിലും ഇവിടെ മനസ്സിലാക്കിയോ? അതിന്റെ പേരില്‍ എന്തെല്ലാം പ്രചാരണമാണ് ഇവിടെ നടത്തിയത്. കോവിഡിനോട് ഡൊണാള്‍ഡ് ട്രംപ് പോലും പരാജയപ്പെട്ടപ്പോഴും പിണറായി വിജയിച്ചു എന്നായിരുന്നല്ലോ പ്രചാരണം. ട്രംപിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണി പറയാന്‍ മാധ്യമങ്ങള്‍ മടികാട്ടിയില്ല. ഇവിടെ പിണറായി വിജയനെതിരേ ആരു പറയാന്‍!- വിഷ്ണുനാഥ് അഭിമുഖത്തില്‍ വ്യക്തമാക്കി.