കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തു അരവിന്ദ് കെജ്രിവാള്‍

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് മൂലം മരണപ്പെട്ട രക്ഷിതാക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പണം സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു.

‘വേദനാജനകമായ ദിനങ്ങളാണ് കടന്നുപോയത്. പലകുടുംബങ്ങളിലും ഒന്നിലധികം മരണങ്ങളുണ്ടായി. നിരവധി കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടമായി. അവരുടെ വേദന എനിക്ക് മനസിലാകും. അവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും. അയല്‍വീട്ടുകാര്‍ ഈ കുട്ടികള്‍ക്ക് വേണ്ട പരിചരണം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു’ -കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്ന് 8500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.അതേസമയം കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്.ഏപ്രില്‍ 10 ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരത്തില്‍ നിന്ന് താഴെ എത്തുന്നത്. 12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.