മകളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

മകളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തമിഴ് നാട്ടിലെ സേലത്തു ശനിയാഴ്ചയാണ് സംഭവം. കെ ഗോപിനാഥും ജി പവിത്രയും മകള്‍ ജി നന്ദിതയുമാണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു ഗോപിനാഥ്. അതേസമയം, ആരോഗ്യനില വഷളാവുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ ഗോപിനാഥ് തീരുമാനിച്ചത്. ബേക്കറിയിലാണ് ഗോപിനാഥ് ജോലി ചെയ്യുന്നത്. പവിത്ര വീട്ടമ്മയാണ്. ശനിയാഴ്ച രാവിലെ ഗോപിനാഥന്റെ അമ്മ വീട്ടില്‍ വന്ന് നോക്കുമ്പോഴാണ് മകനെയും ഭാര്യയെയും കൊച്ചുമകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മുപ്പത്തിയൊന്നു വയസുള്ള ഗോപിനാഥിന് മെയ് ഒമ്പതുമുതല്‍ ശ്വാസതടസത്തിന്റെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു ചികിത്സ. എന്നാല്‍, ആരോഗ്യനില വഷളാകുന്നതില്‍ ഗോപിനാഥ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഭാര്യയും കുഞ്ഞും അനാഥര്‍ ആകുമെന്ന ഭയം മൂലമാകാം കൊലപാതകം നടത്തിയത് എന്ന് പോലീസ് സംശയിക്കുന്നു.