കൊവിഡ് മരുന്നുകള്‍ക്ക് നാക്കുളുക്കുന്ന പേര് നല്‍കിയത് ശശി തരൂരോ ? സംശയവുമായി തെലങ്കാന മന്ത്രി

വിപണിയില്‍ ഉള്ള കൊവിഡ് മരുന്നുകള്‍ക്ക് കടിച്ചാല്‍ പൊട്ടാത്ത പേര് നല്‍കിയതില്‍ തിരുവനന്തപുരം എം പി ശശി തരൂരിന് എന്തെങ്കിലും പങ്കുണ്ടോ എന്ന സംശയവുമായി തെലങ്കാന മന്ത്രി കെ. താരക രാമ റാവു. പൊസകൊനാസോള്‍, ക്രെസെംബ, ടോസിലുമാബ്, ഫ്‌ളാവിപിരാവിര്‍ റെംഡിസിവിര്‍ തുടങ്ങിയ മരുന്നുകളുടെ പേരുകള്‍ ചൂണ്ടിക്കാണിച്ചാണ് കെ. താരക രാമ റാവു തമാശ നിറഞ്ഞ തന്റെ ചോദ്യം ഉന്നയിച്ചത്. ആരാണ് ഈ മരുന്നുകള്‍ക്ക് ഉച്ചരിക്കാന്‍ പ്രയാസമുള്ള പേരുകള്‍ നല്‍കിയതെന്നും ഇതിന് പിന്നില്‍ ശശി തരൂരിന് പങ്കുള്ളതായി ഞാന്‍ സംശയിക്കുന്നുവെന്നുമാണ് കെ.ടി.ആര്‍. ട്വീറ്റ് ചെയ്തിരുന്നത്.

എന്നാല്‍ ചോദ്യത്തിന് തന്റെ തനത് ശൈലിയിലുള്ള മറുപടിയുമായി ശശി തരൂര്‍ ഉടന്‍ തന്നെ രംഗത്തെത്തി. ഇതില്‍ ഞാന്‍ തെറ്റുക്കാരനല്ല, എങ്ങനെ നിങ്ങള്‍ക്ക് ഇങ്ങനെയുള്ള ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷനുകള്‍(ഒന്നുമല്ലാത്ത കാര്യങ്ങള്‍) ആസ്വദിക്കാന്‍ കഴിയുന്നു. അതുമല്ല കൊറോണില്‍, കൊറോസീറോ, ഗോ കൊറോണ ഗോ എന്നൊക്കെ ഞാന്‍ മരുന്നുകള്‍ക്ക് പേരിടുകയുള്ളൂ. എന്നാല്‍, ഫര്‍മസിസ്റ്റുകള്‍ മികച്ച പ്രൊക്രൂസ്റ്റിയന്മാരാണ്(ഇരകളെ വലിച്ചുനീട്ടിയും മുറിച്ചുമാറ്റിയും പീഡിപ്പിക്കുന്ന കഥാപാത്രം) – എന്നതായിരുന്നു തരൂര്‍ നല്‍കിയ മറുപടി.