അസമില്‍ അതിര്‍ത്തിയില്‍ കുടുങ്ങി പോയ മലയാളി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

അസം അതിര്‍ത്തിയില്‍ കുടുങ്ങിപ്പോയ മലയാളി ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ സ്വദേശി നജീബ് ആണ് മരിച്ചത്. 48 വയസായിരുന്നു. അസം- പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ അലിപൂരില്‍ വച്ചാണ് മരണം നടന്നത്. അസമിലേക്ക് അതിഥി തൊഴിലാളികളെയും കൊണ്ടുപോയ കേരള ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഏജന്റുമാര്‍ കബളിപ്പിച്ചതിനാല്‍ 400ഓളം ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. പത്ത് ദിവസം സമയം നല്‍കിയ സര്‍ക്കാര്‍ ബസുകള്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.

അതേസമയം ഡീസലടിക്കാനുള്ള പണം പോലും കൈയിലില്ലെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. കണ്ണൂര്‍, കോഴിക്കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് കൂടുതലും. തങ്ങളുടെ കൈയില്‍ ഭക്ഷണത്തിന് പോലും പണമില്ലെന്നും തൊഴിലാളികള്‍ വ്യക്തമാക്കിയിരുന്നു.അടിന്തരമായി സര്‍ക്കാരും ഗതാഗത വകുപ്പും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. 20ല്‍ അധികം ദിവസമായി ബസുകള്‍ അസമില്‍ കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയം അറിഞ്ഞ മട്ടുപോലും കാണിക്കുന്നില്ല എന്നാണ് തൊഴിലാളികള്‍ പറയുന്നത്.