വാക്സിനേഷന്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്നു കേന്ദ്ര മന്ത്രി ജാവദേക്കര്‍

ഈ വര്‍ഷം ഡിസംബറോടെ രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 130 കോടി ജനങ്ങളില്‍ വെറും മൂന്നു ശതമാനം പേര്‍ക്ക് മാത്രമേ രണ്ട് ഘട്ടം വാക്സിനും നല്‍കിയിട്ടുളളുവെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ലോകത്ത് ജനങ്ങള്‍ക്ക് വാക്സിനേഷന്‍ അതിവേഗം നടപ്പാക്കുന്ന രാജ്യങ്ങളില്‍ രണ്ടാമത് ഇന്ത്യയാണെന്നും ജാവദേക്കര്‍ പറഞ്ഞു.

108 കോടി ജനങ്ങള്‍ക്കും ഡിസംബര്‍ മാസത്തോടെ ഇന്ത്യ വാക്സിന്‍ നല്‍കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 18 നും 44നുമിടയില്‍ പ്രായമുളളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു. ബിജെപി ഇതര സംസ്ഥാന ഗവണ്മെന്റുകള്‍ 18നും 44നുമിടയിലുളളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ അലംഭാവമുണ്ടെന്നും മന്ത്രി വിമര്‍ശിച്ചു. രാജ്യത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത കോവാക്സിനെ കുറിച്ച് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും സംശയം പ്രകടിപ്പിച്ചെന്ന് ജാവദേക്കര്‍ ആരോപിച്ചു. മാര്‍ച്ച് മാസത്തില്‍ പുറത്ത് വന്ന ഫലമനുസരിച്ച് കൊവാക്സിന് 81 ശതമാനം ഫലപ്രാപ്തിയുണ്ട്.

കേന്ദ്രം പ്രതിപക്ഷത്തെ ശത്രുക്കളായാണ് കാണുന്നതെന്നും രാജ്യത്ത് വാക്സിനേഷന്‍ വളരെ പതുക്കെയാണെന്നും മൂന്ന് ശതമാനം ആളുകള്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിനും ലഭിച്ചതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരിന്നു. ഇങ്ങനെപോയാല്‍ രാജ്യത്ത് മൂന്നും നാലും കോവിഡ് തരംഗമുണ്ടാകുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയാണ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്. അതേസമയം രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ അടുത്ത തിങ്കളാ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5 ശതമാനമാണ്. 1100 കേസുകള്‍ മാത്രമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇളവുകള്‍ക്കുള്ള സമയമാണെന്നും അല്ലെങ്കില്‍ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.