വ്യാജ ഓണ്‍ലൈന്‍ പേയ്മന്റ് ആപ്പ് ഉപയോഗിച്ച് കടയുടമകളെ കബളിപ്പിച്ച യുവാവ് പിടിയില്‍

വ്യാജ ആപ്പുകള്‍ ഉപയോഗിച്ച് ഇരുന്നൂറിലധികം കടയുടമകളെ കബളിപ്പിച്ച യുവാവ് പിടിയില്‍. ഡല്‍ഹിയിലെ ഉത്തംനഗറിലാണ് സംഭവം. 27 വയസുള്ള ഉത്തംനഗര്‍ സ്വദേശിയായ കുനാല്‍ ശര്‍മയാണ് പൊലീസ് പിടിയിലായത്. പ്രമുഖ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളായ പേടിഎമ്മിന്റെയും ഗൂഗിള്‍ പേയുടെയും വ്യാജപതിപ്പുകളുണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ ആപ്പ് എന്ന് തോന്നുന്ന രീതിയിലാണ് ആപ്പ് നിര്‍മിച്ചിട്ടുള്ളത്. തെക്കു-പടിഞ്ഞാറന്‍ മേഖലയിലെ ഡിസിപിയായ ഇംഗിത് പ്രതാപ് സിങിന് ലഭിച്ച പരാതിയിലൂടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

രമേഷ് കുമാര്‍ എന്ന പലചരക്ക് കടയുടമയുടേതായിരുന്നു പരാതി. തന്റെ കടയില്‍ നിന്ന് 2,500 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ഒരു യുവാവ് പേടിഎം വഴി പണം അടയ്ക്കാന്‍ തന്റെ നമ്പര്‍ ആവശ്യപ്പെട്ടു. തന്റെ നമ്പറില്‍ 2,500 രൂപ അയച്ചതായി അയാള്‍ അയാളുടെ ഫോണിലെ നോട്ടിഫിക്കേഷന്‍ കാണിച്ചു തന്നു. ആ പേയ്മന്റ് റസ്പിറ്റും അയാള്‍ രമേശിന് അയച്ചു നല്‍കി. പക്ഷേ പിന്നീട് പരിശോധിച്ചപ്പോളാണ് മനസിലായത്. തനിക്ക് അങ്ങനെയൊരു പേയ്മന്റ് ലഭിച്ചിട്ടില്ലെന്ന്.- ഇതായിരുന്നു രമേശിന്റെ പരാതി. പരാതി ലഭിച്ചയുടന്‍ കുനാല്‍ നടത്തിയ തട്ടിപ്പിന്റെ രീതി കണ്ടെത്തിയ പൊലീസ് സൈബര്‍ ടീമിന്റെ സഹായത്തോടെ കുനാലിനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് താന്‍ ഇത്തരത്തില്‍ ഇരുന്നൂറിലധികം പേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയത്.