സംസ്ഥാന ബജറ്റ് ; കോവിഡ് പ്രതിരോധത്തിന് പ്രാധാന്യം ; വന്‍കിട പദ്ധതികളില്ല

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വന്‍കിട പദ്ധതികള്‍ ഇല്ല. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച കോവിഡ് പ്രതിരോധത്തിന് പ്രധാന്യം നല്‍കിയുള്ള ബജറ്റില്‍ മറ്റ് കാര്യമായ പ്രഖ്യാപനങ്ങളുണ്ടായില്ല. ഈ വിഷയം പറഞ്ഞ് കൊണ്ടാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗം ആരംഭിച്ചത്. ശബരിമല വിമാനത്താവളത്തിനും ഹൈസ്പീഡ് റെയിലിനും പണം നീക്കിവെയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കോവിഡ് പ്രതിരോധത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും തീരദേശ മേഖലയ്ക്കും ഊന്നല്‍ നല്‍കിയുള്ള ബജറ്റില്‍ മറ്റ് കാര്യമായ പദ്ധതി പ്രഖ്യാപനങ്ങളുമില്ല.

അതിന്റെ കാരണവും മന്ത്രി ബജറ്റില്‍ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റ് നടപ്പാക്കുമെന്ന് മന്ത്രി ആവര്‍ത്തിക്കുമ്പോള്‍ ജനുവരിയില്‍ തോമസ് ഐസക് നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വ്യക്തം. ബജറ്റ് പ്രഖ്യാപനങ്ങള്‍ ചുരുക്കിയപ്പോള്‍ അത് സംസ്ഥാനവളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷം പങ്ക് വയ്ക്കുന്നത്. മൂന്നാം തരംഗത്തിനെ നേരിടാന്‍ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കാന്‍ മെഡിക്കല്‍ കൊളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.

മെഡിക്കല്‍ റിസര്‍ച്ചിന് പുതിയ സ്ഥാപനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തുമെന്നും ധനമന്ത്രി അറിയിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി രൂപ അനുവദിക്കും. വാക്‌സിന്‍, ഔഷധ കമ്പനികളുടെ ഉല്‍പാദന കേന്ദ്രം തുടങ്ങാന്‍ സൗകര്യം ഒരുക്കും. വാക്‌സിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 1500 കോടി രൂപ. സാമ്പത്തിക പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി പ്രാദേശിക വിപണികളും സംഭരണകേന്ദ്രങ്ങളും ആധുനികവല്‍കരിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നാലു ശതമാനം പലിശയ്ക്ക് കേരളാ ബാങ്ക് വഴി വായ്പ. കുറഞ്ഞ പലിശയ്ക്ക് 1200 കോടിയുടെ വായ്പ നല്‍കും. കുടുംബശ്രീ വഴി 1000 കോടി രൂപയുടെ വായ്പ, നാലു ശതമാനം പലിശയ്ക്ക് നല്‍കും.