കൊച്ചി ഫ്ളാറ്റ് പീഡനം ; പ്രതി പിടിയില്‍

കൊച്ചി ഫ്ളാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പൊലീസ് പിടിയിലായി. തൃശൂര്‍ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രദേശ വാസികളുടെ അടക്കം സഹായത്തോടെയാണ് ഒളിവില്‍ കഴിയുകയായിരുന്ന മാര്‍ട്ടിന്‍ ജോസഫിനെ കണ്ടെത്തിയത്. മുണ്ടൂരില്‍ നിന്ന് കഴിഞ്ഞ ദിവസം മാര്‍ട്ടിന്‍ ജോസഫിന്റെ സുഹൃത്തിനെ പൊലീസ് പിടികൂടിയിരുന്നു. ആ സമയത്ത് മാര്‍ട്ടിനും ഇതേ പരിസരത്തുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടൂര്‍ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ വച്ച് കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി ല്ലപീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.അതേസമയം മാര്‍ട്ടിനെതിരെ മറ്റൊരു യുവതി കൂടി പരാതി നല്‍കിയിട്ടുണ്ട്. തന്നെ മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ഈ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.