ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റും ഉടന്‍ തുറക്കില്ല എന്ന് മന്ത്രി എം വി ഗോവിന്ദന്‍

ലോക് ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നാലും സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഉടന്‍ തുറക്കില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. ലോക് ഡൗണില്‍ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. എല്ലാം തുറക്കുമ്പോള്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകളും തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കള്ളുവിതരണം ചെയ്യുന്നതു പോലെ പാര്‍സല്‍ സംവിധാനം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കശുമാവില്‍ നിന്നും മദ്യം ഉല്‍പാദിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

കശുവണ്ടിക്ക് മാത്രമല്ല കശുമാങ്ങയ്ക്കും വില കിട്ടുന്ന സാഹചര്യമുണ്ടാകുന്നത് ഗുണപരമായ കാര്യമാണ്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കാര്‍ഷിക ഫലങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് സാമ്പത്തികമായി സഹായകരമാകുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 77,350 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അഞ്ച് വര്‍ഷം കൊണ്ട് കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് 40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം. വി.ഗോവിന്ദന്‍ പറഞ്ഞു. ഇപ്പോഴും കുത്തകകളെ സഹായിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്ന നയങ്ങളാണ് കോണ്‍ഗ്രസ് തുടരുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. അതില്‍ മാറ്റം വരുത്താത്തിടത്തോളം കാലം കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും മന്ത്രി ചുണ്ടിക്കാട്ടി.