ജനനം ബംഗ്ലാദേശില്‍, പഠനം പാകിസ്താനില്‍’; ഐഷ സുല്‍ത്താനയ്ക്ക് എതിരെ വ്യാജപ്രചാരണവുമായി സംഘ്പരിവാര്‍

ഐഷാ സുല്‍ത്താനയെ വിദേശിയാക്കാന്‍ സംഘപരിവാര്‍ ശ്രമം. ഐഷ ജനിച്ചത് ബംഗ്ലാദേശിലും പഠിച്ചത് പാകിസ്താനിലെ ലാഹോറിലുമാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം. ഇന്റര്‍നെറ്റില്‍ ഇവരുടെ പേരില്‍ വ്യാജ ബയോഗ്രഫിയും ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഐഷ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. വ്യാജ ബയോഡാറ്റയില്‍ ഐഷ ജനിച്ചത് ബംഗ്ലാദേശിലെ ജസ്സോര്‍ ജില്ലയിലാണ് എന്നാണ് രേഖപ്പടുത്തിയിട്ടുള്ളത്. മാതൃഭാഷ തുളു. നാട്ടില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉന്നത പഠനത്തിനായി ലാഹോറിലെ ബീക്കണ്‍ ഹൗസ് നാഷണല്‍ യൂണിവേഴ്സിറ്റിയിലേക്ക് പോയെന്നും ആരോപിക്കുന്നു. 2003ല്‍ പാകിസ്താനില്‍ സ്ഥാപിക്കപ്പെട്ട ഉന്നത പഠന കേന്ദ്രമാണ് ബീക്കണ്‍ഹൗസ് നാഷണല്‍ യൂണിവേഴ്സിറ്റി.

ലക്ഷദ്വീപ് ആക്ടിവിസ്റ്റിനെ കുറിച്ചുള്ള അറിയാത്ത വസ്തുതകള്‍ എന്ന പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടില്‍ ഐഷ ബംഗ്ലാദേശില്‍ ജനിച്ച ഹിന്ദുവാണ് എന്നാണ് പറയുന്നത്. ലക്ഷദ്വീപിലേക്ക് ഇവര്‍ കുടിയേറുകയായിരുന്നു എന്നും ഇവരുടെ ചിത്രസഹിതം സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നു. ചിലര്‍ തന്നെ ബംഗ്ലാദേശി ആക്കാന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് ഐഷ ഫേസ്ബുക്കില്‍ പ്രതികരിച്ചു. ‘താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞൂ തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും…’- വിദ്വേഷ പ്രചാരണങ്ങള്‍ പങ്കുവച്ച് അവര്‍ പരിഹസിച്ചു.

ലക്ഷദ്വീപ് സമൂഹത്തിലെ ചെത്ലാത്ത് ദ്വീപില്‍ കുഞ്ഞിക്കോയയുടെയും ഹവ്വയുടെയും മകളായാണ് ഐഷയുടെ ജനനം. സ്‌കൂള്‍ പഠനത്തിന് ശേഷം പ്ലസ് ടുവിനായി കോഴിക്കോട്ടെത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലാണ് ബിരുദപഠനം. ഈയിടെ ചാനല്‍ ചര്‍ച്ചയില്‍, കേന്ദ്രസര്‍ക്കാര്‍ ദ്വീപ് നിവാസികള്‍ക്കെതിരെ ബയോവെപ്പണ്‍ പ്രയോഗിച്ചെന്ന് ഐഷ പറഞ്ഞത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ പ്രതീകാത്മകമായി ആണ് ബയോവെപ്പണ്‍ എന്ന പദം ഉപയോഗിച്ചത് എന്നാണ് ഐഷയുടെ വിശദീകരണം. കേസില്‍ ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.