നാളെ മുതല്‍ മാസ്‌ക് വെക്കേണ്ട എന്ന് പ്രധാനമന്ത്രി ; ഇന്ത്യയില്‍ അല്ല

കൊറോണ ഭീതി ഒഴിയുന്ന ലോകരാജ്യങ്ങള്‍ മാസ്‌ക് ഉപേക്ഷിച്ചു തുടങ്ങി. അമേരിക്ക ചൈന എന്നിവര്‍ക്ക് പിന്നാലെ ഫ്രാന്‍സില്‍ നാളെ മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ്. കോവിഡ് കേസുകള്‍ കുറഞ്ഞതും വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലായതും കണക്കിലെടുത്താണ് നടപടി. രാജ്യത്തിന്റെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗത്തില്‍ മെച്ചപ്പെടുന്നുവെന്നും ആളുകള്‍ക്ക് പുറത്ത് മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത വ്യാഴാഴ്ച മുതല്‍ നീക്കിയിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം കാസ്റ്റെക്സ് പറഞ്ഞു.

നിലവിലുള്ള രാത്രി കര്‍ഫ്യൂ 20ന് നീക്കും. മുമ്പ് ഈ മാസം അവസാനത്തോടെ നീക്കാനിരുന്ന രാത്രി കര്‍ഫ്യൂവാണ് 10 ദിവസം നേരത്തെ അവസാനിപ്പിക്കുന്നത്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച 3,200 കോവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. 2020 ഓഗസ്റ്റിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് 35 ദശലക്ഷം ആളുകള്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ വാക്സിനേഷന്‍ നല്‍കുമെന്നും കാസ്റ്റെക്സ് പറഞ്ഞു.