24 മണിക്കൂറൂം പൊലീസ് കാവല്‍ ; ഗുജറാത്തിലെ കുട്ടി വിഐപി ആരാണ്

ഇരുപത്തിനാല് മണിക്കൂറും പൊലീസ് കാവലുള്ള ഒരു കുട്ടി.മന്ത്രി , വ്യവസായ പ്രമുഖന്‍ , സിനിമാ താരം ഇവരുടെ ആരെയും മക്കളല്ല ഈ കുട്ടി. പിന്നയോ ഗുജറാത്തിലെ ഗാന്ധിനഗര്‍ അദലാജ് ചേരിയില്‍ ആക്രികള്‍ പെറുക്കി വിറ്റു ജീവിക്കുന്ന ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് പൊലീസ് കാവലൊരുക്കിയിരിക്കുന്നത്. തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഉണ്ടായതിനെ തുടര്‍ന്നാണ് കുഞ്ഞിനു വിഐപി സംരക്ഷണം പോലീസ് ഏര്‍പ്പെടുത്തിയത്. പിറന്നുവീണ് രണ്ട് ദിവസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു കുഞ്ഞിനെ കടത്താനുള്ള ആദ്യ ശ്രമം. ഇതില്‍ നിന്ന് പൊലീസ് രക്ഷപെടുത്തിയെങ്കിലും ജൂണ്‍ 5 ന് വീണ്ടും സമാനമായ സംഭവം നടന്നു.

ആക്രി പെറുക്കല്‍ തൊഴിലാക്കിയ മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് സൈക്കിളിലെ കുട്ടയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി. അങ്ങനെ രണ്ട് മാസത്തിനിടെ രണ്ട് തട്ടിക്കൊണ്ടുപോകല്‍ ശ്രമങ്ങള്‍. ഇതിനെല്ലാം പിറകില്‍ മക്കളില്ലാത്ത ദമ്പതികളുമാണെന്ന് വിവരം. അതോടെ പൊലീസ് ഒരു കാര്യം ഉറപ്പിച്ചു. കുട്ടിക്ക് 24 മണിക്കൂറും പൊലീസ് കാവല്‍ നല്‍കും. കുട്ടി വീടിനുള്ളിലായാലും അമ്മയ്ക്കൊപ്പം പുറത്ത് പോയാലുമൊക്കെ പൊലീസിന്റെ കണ്ണുണ്ടാകും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അമ്മയ്ക്ക് പൊലീസിനെ വിളിക്കാന്‍ ഒരു ഫോണും അനുവദിച്ചു. ഇനി ഇവര്‍ക്ക് അടച്ചുറപ്പുള്ള ഒരു വീട് കൂടി നിര്‍മിച്ച് നല്‍കണമെന്നാണ് പൊലീസുകാരുടെ ആഗ്രഹം. പോലീസിന്റെ വലിയ മനസിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.