ബ്രണ്ണന്‍ വിവാദം കത്തുന്നു ; പിണറായിക്ക് മറുപടിയുമായി സുധാകരന്‍

കേരള രാഷ്ട്രീയത്തിന്റെ ചൂട് പിടിപ്പിച്ചു ബ്രണ്ണന്‍ കോളേജ് വിവാദം. ഇന്നലെ പിണറായി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത് വന്നു. വിവാദങ്ങള്‍ക്ക് തുടക്കമിട്ട സുധാകരന്റെ അഭിമുഖത്തിലെ പരാമര്‍ശം താന്‍ പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പില്‍ മാധ്യമപ്രവര്‍ത്തകനോട് വ്യക്തിപരമായി പറഞ്ഞതാണെന്നും സുധാകരന്‍ വ്യക്തമാക്കി. അഭിമുഖത്തില്‍ വന്നതെല്ലാം താന്‍ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് പറഞ്ഞിട്ടില്ല. കെ എസ് യുക്കാരനായിരുന്ന മാധ്യമപ്രവര്‍ത്തകനോട് സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും ചതിയാണ് സംഭവിച്ചതെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘വാര്‍ത്ത കൊടുക്കാന്‍ ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ല. ഈ വാര്‍ത്ത നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉയര്‍ന്ന് വന്നതാണ്. കെ എസ് യു പ്രവര്‍ത്തകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍, ബ്രണ്ണന്‍ കോളേജില്‍ ഇങ്ങനെയൊരു സംഭവം നടന്നോ, എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. അന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ആ വാര്‍ത്ത വേണ്ട. ശരിയല്ലെന്ന്. എന്നാല്‍ തനിക്ക് അറിയാനാണ്. താന്‍ പഴയ കെഎസ്യുവാണ് എന്നെല്ലാം പറഞ്ഞപ്പോള്‍, ഞാന്‍ അവന്‍ ഇങ്ങോട്ട് പറഞ്ഞത് തിരുത്തി അങ്ങോട്ട് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പക്ഷെ പ്രസിദ്ധീകരിക്കരുതെന്ന നിബന്ധന മുന്നോട്ട് വച്ചിരുന്നു. സ്വകാര്യം സംഭാഷണമായിരുന്നു. അത് പ്രസിദ്ധീകരിച്ചു വന്നത് എന്റെ കുറ്റമല്ല. മാധ്യമരംഗത്തെ പ്രവര്‍ത്തനത്തിന്റെ ദോഷമാണ്. കുറ്റമാണ്. അതിന് ഉത്തരം നല്‍കേണ്ടത് മാധ്യമപ്രവര്‍ത്തകരാണ്. ”- സുധാകരന്‍ വിശദീകരിച്ചു.

ശരിക്കും സംഭവിച്ചത് പറയാന്‍ എനിക്ക് താല്‍പര്യമില്ല. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെ പിടിക്കാന്‍ മാത്രമുള്ള ആരോഗ്യമൊന്നും അന്നേ പിണറായിക്കില്ല. നിങ്ങള്‍ നാട്ടുകാരോട് ഒന്ന് അന്വേഷിക്ക്. അദ്ദേഹത്തെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഫയല്‍മാനായി തോന്നിയെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. വിഷയത്തില്‍ മനോരമയെ വിളിച്ച് പരാതി പറഞ്ഞിട്ടുണ്ട്.”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രണ്ണന്‍ കോളജില്‍ തന്നെ നഗ്നനാക്കി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു. എകെ ബാലന്റെ ആരോപണവും തെറ്റാണ്. എകെ ബാലന്‍ ബ്രണ്ണനിലെത്തുന്നത് 1971 ലാണ്. താന്‍ പഠിച്ചത് 67ലാണ്. പേരാമ്പ്ര സ്വദേശിയായ ഫ്രാന്‍സിസും പിണറായിയും തമ്മില്‍ സംഘര്‍ഷം നടന്നിട്ടുണ്ട്. പിണറായി ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. ഫ്രാന്‍സിസിനെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ അദ്ദേഹം തിരിച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒറ്റുകൊടുത്തതിനാണ് പ്രശാന്ത് ബാബുവിനെ മാറ്റിനിര്‍ത്തിയത്. മമ്പറം ദിവാകരന്‍ പാര്‍ട്ടിയ്ക്ക് അകത്തും പുറത്തുമല്ലാത്ത അവസ്ഥയാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.

തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തി ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ബ്രണ്ണന്‍ കോളേജിലെ സഹപാഠികളില്‍ ഒരാളെങ്കിലും, ഈ ആരോപണങ്ങള്‍ ശരിയാണെന്ന് പറഞ്ഞാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാഷ്ട്രീയം അവസാനിപ്പിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു. നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ”നിങ്ങളുടെ സര്‍ക്കാര്‍, നിങ്ങളുടെ പൊലീസ്. എന്നെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ നട്ടെല്ല് കാണിക്കണം. ഏത് അന്വേഷണ ഏജന്‍സിക്കും അന്വേഷിക്കാം. മണല്‍മാഫിയ ബന്ധം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ”-സുധാകരന്‍ വെല്ലുവിളിക്കുന്നു.

അതിനിടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സുധാകരന്‍ തട്ടിക്കയറി. ചോദിക്കാനുള്ള ചോദ്യം ആരാ തരുന്നത് എകെജി സെന്ററില്‍ നിന്നാണോ എന്ന് ചോദിച്ചാണ് കെ സുധാകരന്‍ ക്ഷുഭിതനായത്. ‘നിങ്ങള്‍ക്ക് വാട്‌സ് ആപ്പില്‍ ചോദ്യം തരുന്നത് ആരാ? എകെജി മന്ദിരത്തില്‍ നിന്നാ? അഴീക്കോട് മന്ദിരത്തില്‍ നിന്നാ? ആരാ തരുന്നത്? പത്രക്കാര്‍ പത്രക്കാരുടെ പണിയെടുക്ക് . മാധ്യമപ്രവര്‍ത്തനം നടത്ത്. നിങ്ങള്‍ പേടിപ്പിക്കുകയൊന്നും വേണ്ട. അത് വേറെ വെച്ചാല്‍ മതി. പേടിക്കുന്ന ആളൊന്നുമല്ല. മനസ്സിലായില്ലേ? സ്വയം ബുദ്ധിക്ക് ചോദ്യംചോദിക്ക്. സിപിഎമ്മിന്റെ ഓഫീസില്‍ നിന്നുള്ള ചോദ്യത്തിന് ഞാന്‍ ഉത്തരം പറയണോ? ബിജെപിയുമായി ബന്ധം എനിക്കല്ല. സിപിഎമ്മിനാണ്. എവിടെയാ സിപിഎം ബിജെപിയെ എതിര്‍ക്കുന്നത്? ബിജെപിയില്‍ നിന്നും സകല ആനുകൂല്യവും പറ്റി മറ്റുള്ളവരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും’.