മുഖ്യമന്ത്രി കോവിഡ് വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നു എന്ന് വി.ഡി സതീശന്‍

കോവിഡ് വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്തുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വനംകൊള്ളയില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.ഇരുന്ന കസേരയുടെ വില പിണറായിക്ക് അറിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ലേഖനം വന്ന ആഴ്ചപ്പതിപ്പില്‍ ഒരു കുറിപ്പ് കൊടുക്കേണ്ടതിന് പകരം നാല്പത് മിനിറ്റെടുത്ത് ചരിത്രം പറയുകയാണ് അദ്ദേഹം ചെയ്തത്. കേരളത്തില്‍ ഒരു മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ മരിച്ചു വീഴുന്ന സാഹചര്യത്തില്‍, ലോക്ക്ഡൗണിന്റെ സാമൂഹിക പ്രത്യാഘാതതങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ അതിനെ കുറിച്ചറിയാനാണ്. ഇല്ലാത്ത കാര്യം പെരുപ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറഞ്ഞത്. ഇതിനുള്ള കൃത്യമായ മറുപടി സുധാകരനും നല്‍കിയിട്ടുണ്ട്.

സുധാകരന്‍ പറയാത്ത കാര്യങ്ങളാണ് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. അദ്ദേഹം റിപ്പോര്‍ട്ടറോട് ഓഫ് ദി റെക്കോര്‍ഡ് പറഞ്ഞതാണ്. അഭിമുഖം വന്നപ്പോള്‍ എന്നോട് സംസാരിച്ചതാണ്. അദ്ദേഹം പത്രാധിപര്‍ക്ക് പരാതി കൊടുത്തിട്ടുണ്ട്. ‘ കെ. സുധാകരന്റെ പരാമര്‍ശത്തോട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. 57 കൊല്ലം മുന്‍പ് കോളേജില്‍ പഠിക്കുമ്പോള്‍ ഉന്തീ തള്ളീയെന്നും പറഞ്ഞ ചര്‍ച്ചകളിലേക്ക് പോകേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷമുള്ള ക്യാമ്പസില്‍ പഠിക്കുമ്പോള്‍ ഇതൊക്കെ ഉണ്ടാകും. ബാക്കി ചര്‍ച്ചകളൊക്കെ മാറ്റിവെച്ച് ഇത് ചര്‍ച്ചയാക്കേണ്ടതില്ല. ഈ വിവാദം ഇവിടെ അവസാനിക്കട്ടെയെന്നും വി.ഡി സതീശന്‍ പറഞ്ഞു. വിവാദമാകുന്നതിന് മുമ്പുതന്നെ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ക്ക് സുധാകരന്‍ പരാതി നല്‍കിയിരുന്നു. അനാവശ്യമായ വിവാദമാണിതെന്നും ഇതിന് പിന്നാലെ പോകേണ്ടതില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.