കൊല കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തണം ; പ്രതിപക്ഷ നേതാവ്

വിവാദമായ കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ വഴിവിട്ട നിയമനം നല്‍കിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 450 അപേക്ഷകരില്‍ നിന്നും സിപിഎമ്മിന് താല്പര്യമുള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് നിയമനം നടത്തിയത് നിയമന പ്രക്രിയ അപഹാസ്യമാക്കിയും, ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചുമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ ഈ നിയമനമെന്ന് വി ഡി സതീശന്‍ പറഞ്ഞു. അക്രമരാഷ്ട്രീയത്തിന് കുട പിടിച്ചു കൊടുക്കുന്നത് കൂടിയാണ് ഈ നിയമനങ്ങള്‍. സിപിഎമ്മിനു വേണ്ടി കൊല നടത്തിയാല്‍ പ്രതികളെയും,അവരുടെ കുടുംബത്തെയും, പാര്‍ട്ടിയും സര്‍ക്കാരും എന്തുവിലകൊടുത്തും സംരക്ഷിക്കും എന്ന സന്ദേശമാണ് പാര്‍ട്ടി നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയില്‍ ആറുമാസത്തേക്ക് നിയമിച്ചത്. ഇത് കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നല്‍കുന്ന നടപടിയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ട് ഈ നിയമനങ്ങള്‍ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി ജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയിരിക്കുന്നത്. നിയമനം ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.