പഴയ ഒരു രൂപ നാണയം 10 ലക്ഷത്തിന് വില്‍ക്കാന്‍ ശ്രമിച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ

പഴയ നാണയങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കാന്‍ ആളുകള്‍ ഉണ്ട് എന്ന തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പല പോസ്റ്റുകളും കാണാറുണ്ട്. എന്നാല്‍ ഇതിന്റെ ഉള്ളില്‍ ഉള്ള ചതിക്കുഴികള്‍ ആരും കാണുന്നില്ല. അത്തരത്തില്‍ ലക്ഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പഴയ ഒരു രൂപ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. 38 കാരിയായ അധ്യാപിക തന്റെ കൈയ്യിലുള്ള 1947 ലെ നാണയം ജൂണ്‍ 15ന് ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പ്പനയ്ക്ക് ഇട്ടത്. 10 ലക്ഷം രൂപയാണ് ഇവര്‍ അതിന് വില നിശ്ചയിച്ചത്. സര്‍ജപുര മെയിന്‍ റോഡ് കൈക്രോഡ്രഹള്ളി സ്വദേശിയായ അധ്യാപികയാണ് തട്ടിപ്പിനിരയായത്.

ഇതിനെ തുടര്‍ന്ന് ഒരു അജ്ഞാത വ്യക്തി ഒരു കോടി രൂപ വാഗ്ദാനം ചെയ്യുകയും ഇത്രയും വലിയ തുക കൈമാറാന്‍ ആവശ്യമായ ആദായ നികുതികള്‍ അടയ്ക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്തു. നാണയത്തിന് ഒരാള്‍ ഒരു കോടി രൂപ നല്‍കുമെന്ന് വിശ്വസിച്ച് അവര്‍ വിവിധ അക്കൗണ്ടുകളില്‍ നിന്ന് പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി. എന്നാല്‍ പണം കൈമാറിയതിന് ശേഷം മറുഭാഗത്ത് നിന്നും പ്രതികരണമില്ലാത്തപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നു ഇതെന്ന് അധ്യാപിക മനസിലാക്കിയത്. എന്തായാലും തട്ടിപ്പ് മനസിലാക്കിയ യുവതി പോലീസില്‍ പരാതി നല്‍കി. തട്ടിപ്പുകാരന് പണം നല്‍കിയ അക്കൗണ്ട്. ഇയാള്‍ ബന്ധപ്പെട്ട നമ്പര്‍ എന്നിവവച്ച് പ്രതിയെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പഴയ നാണയങ്ങള്‍ക്ക് ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ അടുത്തിടെ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.