പാര്‍ട്ടിയും കൈവിട്ടു ; എം സി ജോസഫൈന്‍ രാജിവെച്ചു

പാര്‍ട്ടിയും കൈവിട്ടതോടെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എം സി ജോസഫൈന്‍ രാജിവെച്ചു. സിപിഎം സെക്രട്ടറിയേറ്റാണ് ജോസഫൈന്റെ രാജി ആവശ്യപ്പെട്ടത്. പരാതിക്കാരിയോടുള്ള മോശം പെരുമാറ്റം വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടി രാജി ആവശ്യപ്പെട്ടത്. അധ്യക്ഷ പദത്തില്‍ 11 മാസം കൂടി അവശേഷിക്കെയാണ് പാര്‍ട്ടി ജോസഫൈന്റെ രാജി ആവശ്യപ്പെട്ടത്. അടുത്ത വര്‍ഷം മെയ് വരെയാണ് വനിതാ കമ്മീഷന്‍ ജോസഫൈന് കാലാവധി ഉണ്ടായിരുന്നത്.

സെക്രട്ടറിയേറ്റില്‍ നേതാക്കളാരും ജോസഫൈനെ പിന്തുണച്ചില്ല. സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിച്ച വിവാദത്തില്‍ സി പി എം നേതൃത്വം കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. പരാമര്‍ശത്തെക്കുറിച്ച് ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചു. ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിന് മുന്നിലെത്തിയിരുന്നു. വിഷയത്തില്‍ ജോസഫൈന്‍ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇടത് ആഭിമുഖ്യമുള്ളവരില്‍ നിന്നുപോലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ അധ്യക്ഷ പങ്കെടുത്തതിലും നേതാക്കള്‍ക്ക് എതിരഭിപ്രായമുണ്ട്. മുന്‍പുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് പ്രതികരണങ്ങളില്‍ കരുതല്‍ വേണമെന്ന ശക്തമായ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ജോസഫൈന്‍ വീണ്ടും വിവാദത്തില്‍ ചാടിയത്.

ഇരകളോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റം മുന്‍പും വിവാദമായിട്ടുണ്ട്. അപ്പോഴെല്ലാം പാര്‍ട്ടി ജോസഫൈനെ സംരക്ഷിക്കുന്ന നിലപാട് ആണ് എടുത്തിരുന്നത്. ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ഇത്രയേറെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെടുത്തത്. മുതിര്‍ന്ന വനിതാ നേതാവ് കൂടിയായ ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരമായി നടത്തുന്ന പല പരാമര്‍ശങ്ങളും മുന്നണിക്കും സര്‍ക്കാരിനാകെ തന്നെയും തലവേദനയാകുന്നുവെന്നാണ് ഘടകക്ഷി നേതാക്കളും പറയുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുന്ന പുരോഗമന നിലപാടുകളെ ചോദ്യം ചെയ്യുന്നതിന് അവസരമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മുമ്പും ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.