വീണ്ടും വിവാഹത്തിന് തയ്യാറായ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി ; രക്തം വാര്‍ന്നു ഭര്‍ത്താവ് മരിച്ചു

സ്ത്രീധന പീഡനങ്ങളും, ഗാര്‍ഹിക പീഡന വാര്‍ത്തകളും കൊണ്ട് കുപ്രസിദ്ധി നേടിയ യു പിയില്‍ ഇപ്പോള്‍ കാറ്റ് വിപരീത ദിശയില്‍ ആണ്. സ്ത്രീധന പീഡനവും ആത്മഹത്യകളും കേരളത്തില്‍ തുടര്‍ക്കഥയാകുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നും തികച്ചും വ്യത്യസ്തമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. വരന്റെ പ്രണയ ബന്ധം അറിഞ്ഞതിനെത്തുടര്‍ന്ന് വിവാഹദിവസം ഗൃഹപ്രവേശനത്തിന് തൊട്ടുമുന്‍പ് വരന്റെ കരണത്തടിച്ച് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയ വധുവിന്റെ വാര്‍ത്തയും കണ്ണാടയില്ലാതെ വരന് വായിക്കാന്‍ സാധിക്കില്ലെന്നറിഞ്ഞ വധു വിവാഹം കഴിയ്ക്കാന്‍ വിസമ്മതിച്ച വാര്‍ത്തയും തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങളും അടുത്തിടെയാണ് പുറത്തുവന്നത്. എന്നാല്‍, ഇപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭര്‍ത്താവിന്റെ മൂന്നാം വിവാഹം തടയാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ ഭാര്യ ഒടുക്കം ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. തുടര്‍ന്ന് രക്തം വാര്‍ന്നു ഭര്‍ത്താവ് ദാരുണമായി മരിക്കുകയും ചെയ്തു. മുസഫര്‍നഗര്‍ ഷികാര്‍പുര്‍ ഗ്രാമത്തിലെ 57കാരനായ വകീല്‍ അഹമ്മദാണ് വ്യാഴാഴ്ച വൈകിട്ട് കൊല്ലപ്പെട്ടത്. മുസ്ലീം പുരോഹിതായ ഇയാള്‍ മൂന്നാം വിവാഹത്തിന് തയ്യാറെടുത്തത് ആദ്യ രണ്ടു ഭാര്യമാരും എതിര്‍ത്തിരുന്നു. എന്നാല്‍, ഭാര്യമാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹത്തിനൊരുങ്ങിയ പുരോഹിതന് ഒടുക്കം ദാരുണമായ രീതിയില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇയാളുടെ രണ്ടാം ഭാര്യയായ ഹസ്രയാണ് അഹമ്മദിനെ കൊലപ്പെടുത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭര്‍ത്താവ് മൂന്നാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പരസ്പരം വഴക്കുണ്ടായതായി ഹസ്ര പോലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ഉറങ്ങി കിടന്ന അഹമ്മദിനെ ഹസ്ര ആക്രമിക്കുകയായിരുന്നു. കറിക്കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്നായിരുന്നു അഹമ്മദിന്റെ മരണം.