150 കോടി മുടക്കി അത്യാഢംബര ഭവനം നിര്‍മിക്കാനൊരുങ്ങി ധനുഷ്

തമിഴ് സിനിമയിലെ ജനപ്രിയതാരം ധനുഷ് 150 കോടി മുടക്കി അത്യാഢംബര ഭവനം നിര്‍മ്മിക്കുന്നു എന്ന് വാര്‍ത്തകള്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ താരം പുതുതായി സ്ഥലം വാങ്ങിയിരുന്നു. ഭാര്യ ഐശ്വര്യ, ഭാര്യാപിതാവ് സൂപ്പര്‍താരം രജനീകാന്ത്, ഭാര്യാമാതാവ് ലത എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ഥലത്തിന്റെ ഭൂമിപൂജ നിര്‍വഹിച്ചത്. ഇവിടെ 150 കോടി രൂപ ചെലവില്‍ തന്റെ സ്വപ്നഭവനം നിര്‍മിക്കാനാണ് താരത്തിന്റെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി രജനീകാന്ത് താമസിക്കുന്ന പ്രദേശത്തിന് സമീപത്തായാണ് ധനുഷും സ്ഥലം വാങ്ങിയിരിക്കുന്നത്. പരേതയായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെ പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങളുടെ വീട് ഈ പ്രദേശത്ത് തന്നെയാണ്.

തമിഴ് വിനോദ ചാനലായ ‘വലൈ പേച്ച്’ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 19,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ധനുഷിന്റെ വീട് ഉയരാന്‍ പോകുന്നത്. നാല് നിലകളും ഈ വീടിനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2004ല്‍ വിവാഹിതരായ ധനുഷ് – ഐശ്വര്യ ദമ്പതികള്‍ക്ക് ലിംഗ, യാത്ര എന്നീ മക്കളുണ്ട്. നിലവില്‍ ആല്‍വാര്‍പേട്ടിലെ മനോഹരമായ ഭവനത്തിലാണ് ഈ താരകുടുംബം കഴിയുന്നത്. വിശാലമായ ബാല്‍ക്കണി, മനോഹരമായ സ്വീകരണമുറി, ടെറസ് ഗാര്‍ഡന്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഈ വീട്. നിലവില്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകന്മാരില്‍ ഒരാളാണ് ധനുഷ്. തമിഴ് കൂടാതെ ഹിന്ദി ഹോളിവുഡ് സിനിമകളിലും ധനുഷ് ഇപ്പോള്‍ അഭിനയിച്ചു വരികയാണ്. രണ്ടു ദേശിയ അവാര്‍ഡ് കൈക്കലാക്കിയ താരത്തിന്റെ അവസാനമായി റിലീസ് ആയത് ജഗമേ തന്തിരം എന്ന സിനിമയാണ്. എന്നാല്‍ വളരെ മോശം അഭിപ്രായമാണ് സിനിമക്ക് ലഭിച്ചത്.