കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമഭേദഗതിക്കെതിരെ എതിര്‍പ്പുമായി സൂര്യ

കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ തമിഴ് ചലച്ചിത്ര താരം സൂര്യ. ‘നിയമമെന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനാണ്. അത് ശബ്ദത്തെ ഞെരിച്ചമര്‍ത്താനുള്ളതല്ല,’ സൂര്യ ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ഭേദഗതിയുടെ കരടിന്റെ പകര്‍പ്പും സൂര്യ പങ്കുവച്ചിട്ടുണ്ട്. ഇന്നാണ് വിയോജിപ്പുകള്‍ രേഖപ്പെടുത്താനുള്ള അവസാന ദിവസമെന്നും അതില്‍ പോയി വിയോജിപ്പ് രേഖപ്പെടുത്തൂവെന്നും സൂര്യയുടെ ട്വീറ്റില്‍ പറയുന്നു.

രാജ്യത്തെ നിലവിലെ സിനിമ നിയമങ്ങള്‍ അടിമുടി മാറ്റി മറിച്ചുകൊണ്ടുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ല്. സെന്‍സറിങ് കഴിഞ്ഞ സിനിമ വീണ്ടും പരിശോധിക്കാന്‍ പുതിയ കരട് ബില്ല് കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. നിലവില്‍ രാജ്യത്ത് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുമതിയില്ല. എന്നാല്‍ സിനിമാട്ടോഗ്രാഫ് ഭേദഗതി പ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ആവിഷ്‌ക്കാര സ്വാതന്ത്രത്തിനു വിലങ് ഇടുന്ന സമീപനമാണ് അടുത്തകാലത്തായി കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്ന് പോകുന്ന നയം.