കുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവം വിശദീകരണവുമായി മുകേഷ്

സഹായം അഭ്യര്‍ത്ഥിച്ചു ഫോണ്‍ വിളിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി നടനും എം എല്‍ എയുമായ മുകേഷ് രംഗത്ത്. ശബ്ദരേഖ തന്റേതെന്ന് സ്ഥിരീകരിച്ച് മുകേഷ് . കുട്ടി നിരന്തരം വിളിച്ചത് തന്നെ കുടുക്കാനാണെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമാണെന്നും മുകേഷ് ആരോപിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. സൂം മീറ്റിങിലാണ്, പിന്നെ വിളിക്കൂ എന്ന് ആ കുട്ടിയോട് പറഞ്ഞതാണ്. തുടര്‍ച്ചയായി ആറ് തവണ വിളിച്ചപ്പോള്‍ സൂം മീറ്റിങ് കട്ടായിപ്പോയി. എന്നെ വിളിച്ച മോന്‍ നിഷ്‌കളങ്കന്‍ ആണെങ്കില്‍ എന്തിന് റെക്കോര്‍ഡ് ചെയ്തു, ആറുതവണ എന്തിന് വിളിച്ചു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ല എന്നും മുകേഷ് പറഞ്ഞു.

തന്റെ ഓഫീസില്‍ നിന്നാണ് എന്നുപറഞ്ഞ് പല സ്ഥലങ്ങളിലും വിളിച്ച് മോശമായി സംസാരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുകേഷിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നല്‍കി. സഹായം അഭ്യര്‍ത്ഥിച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതിക്കാരന്‍. സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കൊല്ലം എംഎല്‍എ മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എംഎസ്എഫ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ എംഎല്‍എക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുമെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞു. ഒന്നിലധികം തവണ ഫോണ്‍ വിളിച്ചു എന്നതിന്റെ പേരില്‍ കേവലം പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഭീഷണിപ്പെടുത്തുന്ന എംഎല്‍എ ഇനി വിളിച്ചാല്‍ കരണക്കുറ്റി അടിച്ചുപൊട്ടിക്കുമെന്നും ചൂരല്‍കൊണ്ട് അടിക്കുമെന്നുമൊക്കെയാണ് പറയുന്നത്. ഒരു കുട്ടിയോട് കാണിക്കേണ്ട സാമാന്യമായ മനുഷ്യത്വമോ കരുണയോ കാട്ടാതെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്ന മുകേഷിന് സാധാരണ മനുഷ്യന്റെ കരുണയും സ്നേഹവാസനയും മര്യാദയുമില്ലെന്നത് ഖേദകരമാണെന്നും പരാതിയില്‍ പറയുന്നു.