പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണി ; രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തു

പീഡനക്കേസില്‍ അകത്താക്കുമെന്ന യുവതിയുടെ ഭീഷണിയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രണ്ട് യുവാക്കള്‍ ജീവനൊടുക്കി. ഔറംഗാബാദ് സില്ലോദില്‍ പാറാവുകാരായി ജോലിചെയ്യുന്ന ധ്യാനേശ്വര്‍ ഷിര്‍സാദ് (20), യോഗേഷ് ഖിസ്‌തെ (23) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ജോലി ചെയ്യുന്ന ഗോഡൗണിനുള്ളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ യുവാക്കളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ കൂട്ടുകാരന്‍ ഗോഡൗണിലെത്തിയപ്പോള്‍ ആണ് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടത്.ഇവരെഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

പീഡനക്കേസില്‍ കുടുക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ഇരുവരും കുറിപ്പില്‍ എഴുതിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് മൂന്ന് പേരെ പിടികൂടുകയും ചെയ്തു. സ്‌കൂള്‍ ജീവനക്കാരനായ ഷെയ്ഖ് മോയിന്‍, ഷെയ്ഖ് മുസ്തഫ, ഇവരുടെ സുഹൃത്തായ യുവതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യയ്ക്ക് കാരണം യുവതിയും കൂടെയുണ്ടായിരുന്ന രണ്ടു പേരുമാണെന്ന് ഇരുവരും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പീഡനക്കേസില്‍ തങ്ങളുടെ മാതാപിതാക്കള്‍ വിഷമിച്ചിരിക്കുന്നത് കാണാനാകില്ലെന്നും അപമാനം സഹിക്കാനാകില്ലെന്നും കുറിപ്പില്‍ എഴുതിയിരുന്നു.

ഈ കുറിപ്പ് യുവാക്കള്‍ വാട്‌സാപ്പ് സ്റ്റാറ്റസായി പങ്കുവെയ്ക്കുകയും ചെയ്തു. ഇത് കണ്ടാണ് സുഹൃത്തുക്കളിലൊരാള്‍ ഇവരെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചത്. പ്രതികരണമില്ലാതായതോടെ സുഹൃത്ത് ഗോഡൗണിലെത്തി പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ ഞായറാഴ്ച സില്ലോദിലെ ഒരു ഫാമിന് സമീപത്തുള്ള വിജനമായ സ്ഥലം സന്ദര്‍ശിക്കാനെത്തിയിരുന്നു. എന്നാല്‍ സമീപത്ത് ജോലിചെയ്യുന്ന ഷിര്‍സാദും ഖിസ്‌തെയും ഇവരെ വിലക്കി. തുടര്‍ന്ന് മൂവര്‍ സംഘം ബൈക്കില്‍ മടങ്ങുന്നതിനിടെ വാഹനം തെന്നി വീണ് ഇവര്‍ക്ക് പരിക്കേറ്റു.

ഇതിനുപിന്നാലെയാണ് യുവതി ഉള്‍പ്പെടെയുള്ളവര്‍ രണ്ടു പേരെയും ഭീഷണിപ്പെടുത്തിയത്. യുവതിയെ പീഡിപ്പിച്ചെന്ന് പറഞ്ഞ് വ്യാജ പരാതി കൊടുക്കുമെന്നും രണ്ടു പേരെയും പീഡനക്കേസില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. ശേഷം ഇവര്‍ മടങ്ങിപ്പോവുകയും ചെയ്തു. സംഭവത്തിന് ശേഷം പരിഭ്രാന്തിയിലായ യുവാക്കള്‍ ഗോഡൗണിലെത്തി മരിക്കുകയായിരുന്നു.