പണം ഉണ്ടെങ്കില്‍ എന്തും സാധ്യം ; കണ്ണൂരിലെ പോക്സോ കേസ് പ്രതിക്ക് ലൈംഗിക ശേഷിയില്ലന്ന് വൈദ്യ പരിശോധന റിപ്പോര്‍ട്ട്

പീഡകര്‍ക്ക് പറ്റുന്ന മണ്ണായി കേരളം മാറുന്നുവോ ?രാഷ്ട്രീയ പിടിപാടും കയ്യില്‍ നല്ല കാശും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ആകാം എന്ന അവസ്ഥയാണോ കേരളത്തില്‍ ഇപ്പോള്‍. ആണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു കാരണം പോക്‌സോ കേസ് പ്രതിക്ക് ലൈംഗികശേഷി ഇല്ലെന്ന് വൈദ്യ പരിശോധന റിപ്പോര്‍ട്ട്. 15 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വ്യവസായ പ്രമുഖനാണ് ഡോക്ടര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയത്. തലശേരിയിലും വിദേശത്തുമായി നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ കുയ്യാലി ഷറാറ ബംഗ്ലാവിലെ ഉച്ചുമ്മല്‍ കുറുവാങ്കണ്ടി ഷറാറ ഷറഫുദ്ദീനാണ് (68) കേസിലെ പ്രതി. വൈദ്യ പരിശോധന റിപ്പോര്‍ട്ട് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന സംശയത്തെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച പ്രതിയുടെ ലൈംഗികശേഷി വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവിന്റെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ വ്യവസായ പ്രമുഖന് കാഴ്ചവെക്കാന്‍ ശ്രമിച്ചതെന്നാണ് കേസ്. പ്രതിയായ ബന്ധു ഭാര്യക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാന്‍ കൂടെ വരണെമെന്നു പറഞ്ഞാണ് സൂത്രത്തില്‍ പെണ്‍കുട്ടിയെ കൂട്ടി കൊണ്ട് പോയത്. എന്നാല്‍ പീഡനശ്രമത്തില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ട് ധര്‍മടത്തെ വീട്ടില്‍ തിരിച്ചെതി. തുടര്‍ന്നാണ് അടുത്ത ബന്ധുവിനോട് പീഡന വിവരങ്ങള്‍ വിശദീകരിച്ചത്
ഷറഫുദ്ദീനെ ചോദ്യം ചെയ്ത ശേഷം പീഡന ശ്രമത്തിന് ധര്‍മടം സി ഐ അബ്ദുല്‍കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ ആശുപത്രിയില്‍ സുഖചികിത്സയ്ക്ക് വിട്ടെന്ന വിമര്‍ശനവും നേരത്തെ ഉയര്‍ന്നിരുന്നു.

ഷറാറ ഷറഫുദ്ദീന്‍ അനാരോഗ്യം കാണിച്ച് നിരവധി തവണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആദ്യം തലശേരി താലൂക്ക് ആശുപത്രിയിലും, പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു. കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന റിപ്പോര്‍ട്ട് സംര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ കേസില്‍ നിന്ന് രക്ഷപ്പെടാനായി ഷറാറ ഷറഫുദ്ദീന്‍ വലിയ രീതിയില്‍ പണം ഉപയോഗിച്ചെന്ന ആരോപണം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ നീക്കം.