മലയാളി വീട്ടമ്മയെ പഴനിയില്‍ പീഡിപ്പിച്ച സംഭവം ; ദമ്പതികള്‍ മുറിയെടുത്തത് അമ്മയും മകനുമെന്ന പേരില്‍ എന്ന് ലോഡ്ജ് ഉടമ

മലയാളി വീട്ടമ്മയെ പഴനിയില്‍ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ പരാതിക്കാര്‍ക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ. പരാതിക്കാരായ യുവതിയും ഭര്‍ത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്ന് ലോഡ്ജ് ഉടമ മുത്തു പറഞ്ഞതായി ന്യൂസ് ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡനം നടന്നുവെന്ന് പറയുന്ന പത്തൊന്‍പതാം തീയതിയാണ് സ്ത്രീയും പുരുഷനും മുറിയെടുത്തതെന്ന് ലോഡ്ജ് ഉടമ പറഞ്ഞു. മുറിയെടുക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ല. അമ്മയും മകനുമെന്നുമാണ് പറഞ്ഞ്. മുറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു രാത്രി തങ്ങാനാണെന്നും എങ്ങനെയെങ്കിലും മുറി നല്‍കണമെന്നും പറഞ്ഞു.

അടുത്ത ദിവസം രാവിലെ പോകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിറ്റേ ദിവസവും അവര്‍ ലോഡ്ജില്‍ തുടര്‍ന്നു. അന്ന് അവര്‍ മുറിയില്‍ മദ്യപിക്കുകയും കലഹിക്കുകയും ചെയ്തു. ആധാര്‍ കാര്‍ഡ് തിരികെ വാങ്ങി മടങ്ങുമ്പോള്‍ വീട്ടമ്മ ആരോഗ്യവതിയായിരുന്നുവെന്നും ലോഡ്ജ് ഉടമ പറഞ്ഞു. തുടര്‍ന്ന് ആറാം തീയതി പൊലീസാണെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് കോള്‍ വന്നത്. തന്റെ ജോലിയെന്താണെന്ന് ഫോണ്‍ വിളിച്ച ആള്‍ ചോദിച്ചു. ലോഡ്ജ് നടത്തുകയാണെന്ന് പറഞ്ഞപ്പോള്‍ വേറെ എന്താണ് ജോലിയെന്ന് ചോദിച്ചു. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍, രണ്ട് വര്‍ഷത്തെ റെക്കോര്‍ഡ്, പണം എന്നിവയുമായി നേരില്‍ കാണണമെന്നും അല്ലെങ്കില്‍ കുടുംബത്തെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ലോഡ്ജ് ഉടമ ആരോപിച്ചു.

എന്നാല്‍ ഇതിനു നേരെ വിപരീതമായ മൊഴിയാണ് ദമ്പതികള്‍ പോലീസിന് നല്‍കിയിരുന്നത്. പഴനി സന്ദര്‍ശിക്കാന്‍ പോയ തന്നെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു എന്നും തന്റെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പ്പിച്ചു. തടയാനെത്തിയ ഭര്‍ത്താവിനെയും അടിച്ചൊടിച്ചു കേസ് നല്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് പരാതി സ്വീകരിക്കാന്‍ സമ്മതിച്ചില്ല എന്നുമാണ് യുവതിയുടെ മൊഴി. ഇന്നലെ സംഭവത്തില്‍ തമിഴ്നാട് പൊലീസ് കേസെടുത്തിരുന്നു.ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.