ആറായിരത്തോളം ഗര്‍ഭിണികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റ് ; 545 കോടി രൂപ പിഴ വധിച്ച് കോടതി

പരിശോധയ്ക്ക് വേണ്ടി എത്തിയിരുന്ന ആറായിരത്തോളം ഗര്‍ഭിണികളായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റ് ഒടുക്കം നിയമക്കുരുക്കില്‍. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് ആയ ജെയിംസ് ഹീപ്‌സ് ആണ് കുറ്റവാളി. ആയിരക്കണക്കിന് സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പുറത്തുവന്ന വസ്തുത ഞെട്ടിക്കുന്നതായിരുന്നു. ആറായിരത്തോളം സ്ത്രീകളാണ് ജെയിംസ് ഹീപ്‌സിനെതിരെ ലൈംഗിക പീഡനത്തിന് മൊഴി നല്‍കിയത്. സ്ത്രീകളുടെ പരാതി ശരിവച്ച കോടതി പ്രതിയ്ക്ക് 7.3 കോടി ഡോളര്‍ അതായത് 545 കോടി രൂപ പിഴ വിധിച്ചു.

തന്റെ കരിയറില്‍ ഉടനീളം രോഗികളായി എത്തിയ സ്ത്രീകളോട് ജെയിംസ് ഹീപ്‌സ് വളരെ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. സ്‌കാനിംഗ് സമയത്തും, മറ്റ് പരിശോധനാ സമയത്തും ദുരുദ്ദേശത്തോടെ സ്ത്രീകളുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും, നിരവധി പേരെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. 21 ക്രിമിനല്‍ കേസുകളാണ് പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടാതെ, അബോധാവസ്ഥയിലായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാള്‍ വിചാരണ നേരിടുന്നുണ്ട്.

കോടതി വിധിയനുസരിച്ച് ജെയിംസ് ഹീപ്‌സിന്റെ പീഡനത്തിന് ഇരയായവര്‍ക്ക് 2500 മുതല്‍ 2,50,000 ഡോളര്‍ വരെ നഷ്ടപരിഹാരം ലഭിക്കും. 60 വര്‍ഷം വരെ തടവുശിക്ഷ, അതായത് ശേഷിക്കുന്ന കാലം ജയിലില്‍ തള്ളി നീക്കാന്‍ പാകത്തിനുള്ള കുറ്റമാണ് ഹീപ്‌സ് ചെയ്തിട്ടുള്ളതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കുന്നു. 2017ലാണ് ഇയാള്‍ക്കെതിരെ ആദ്യമായി പരാതി എത്തുന്നത്. തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടന്നിരുന്നു, എങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇതേതുടര്‍ന്ന് പരാതിക്കാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ പരാതിക്കാര്‍ കോടതിയെ സമീപിച്ചു. പരാതി നല്‍കിയെങ്കിലും ഹീപ്‌സിനെതിരെ പോലീസും സര്‍വകലാശാലയും നടപടിയെടുത്തില്ലെന്നായിരുന്നു ആരോപണം. തുടര്‍ന്ന് പോലീസ് നടപടികള്‍ ഊര്‍ജിതമാക്കി. 2019ലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.