പെണ്‍വാണിഭം ; കന്യാകുമാരിയില്‍ മലയാളികളടക്കം ഏഴുപേര്‍ പിടിയില്‍

കന്യാകുമാരി ജില്ലയില്‍ ആരാധനാലയത്തിന്റെ മറവില്‍ അനാശാസ്യം നടത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍. കന്യാകുമാരി മാര്‍ത്താണ്ഡത്ത് നിന്ന് 10 കിലോ മീറ്റര്‍ അകലെ എസ് ടി മങ്കാട് നിത്തിരവിളയിലാണ് സംഘം ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയത്. എസ് ടി മങ്കാട് സ്വദേശി ലാല്‍ഷൈന്‍ സിങ്, കളിയിക്കാവിള സ്വദേശി ഷൈന്‍, മേക്കോട് സ്വദേശി ഷിബിന്‍, ഞാറവിള സ്വദേശി റാണി, സുഗന്ധി, തിരുവനന്തപുരം സ്വദേശികളായ രണ്ടുപെണ്‍കുട്ടികള്‍ എന്നിവരാണ് നിത്തിരവിള പൊലീസിന്റെ പിടിയിലായത്.

ആരാധനാലയത്തിനായി ലാല്‍ഷൈന്‍ സിങ്ങാണ് വീട് വാടകയ്ക്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭമാണ് ഇവിടെ നടന്നിരുന്നത്. ഇവിടേക്ക് നിരന്തരം വാഹനങ്ങള്‍ വന്നിരുന്നതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും നിത്തിരവിള പൊലീസ് ആരാധനാലയമായി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലെത്തി റെയ്ഡ് നടത്തുകയുമായിരുന്നു. റെയ്ഡിനിടെ പിടിയിലായ 19 കാരിയെ നിര്‍ബന്ധിച്ചാണ് പെണ്‍വാണിഭകേന്ദ്രത്തില്‍ എത്തിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.