കേരളം വീണ്ടും പ്രളയത്തില്‍ മുങ്ങുമെന്ന് കാലാവസ്ഥാ പഠനം

കേരളത്തില്‍ പ്രളയം ആവര്‍ത്തിക്കപ്പെടാന്‍ സാദ്യത എന്ന് പഠനം. പ്രളയത്തിന്റെ കാര്യത്തില്‍ കേരളം സുരക്ഷിതമല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രളയം ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത വര്‍ധിക്കുന്നതായും കാലാവസ്ഥാ പഠനങ്ങള്‍ പറയുന്നു. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയത്തിനു പിന്നില്‍ ലഘുമേഘ വിസ്ഫോടനവും കാലവര്‍ഷ ഘടനയിലെ മാറ്റവുമാണ്. വിവിധ സ്രോതസുകളില്‍ നിന്ന് ശേഖരിച്ച ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രളയങ്ങളെയും താരതമ്യം ചെയ്താണ് പഠനം നടന്നത്.

പ്രളയമുണ്ടായ 2018 ലും 2019 ലുമുണ്ടായ മഴ ഏറെക്കുറെ സമാനമായിരുന്നു എന്ന് പഠനത്തില്‍ കണ്ടെത്തി. പക്ഷേ മഴയുടെ വിതാനം മൊത്തത്തില്‍ വ്യത്യാസപ്പെട്ടതാണ് പ്രളയത്തിന് കാരണം. 2018 ല്‍ താരതമ്യേന അധികം വേനല്‍ മഴ ലഭിച്ചു. മെയ് 28 മുതല്‍ ശക്തമായ കാലവര്‍ഷവും ആരംഭിച്ചു. ജൂലൈയില്‍ തന്നെ കേരളത്തില്‍ പ്രളയസമാന സാഹചര്യം ഉടലെടുക്കാന്‍ ഇത് കാരണമായി. എന്നാല്‍ 2019 ല്‍ കാലവര്‍ഷം ഒരാഴ്ച വൈകി ജൂണ്‍ 8 നാണ് കേരളത്തിലെത്തിയത്. ജൂണിലും ജൂലൈയിലും പൊതുവെ ദുര്‍ബലമായി മണ്‍സൂണ്‍ തുടര്‍ന്നു. ജൂലൈ അവസാനിക്കുമ്പോള്‍ സീസണിലെ ശരാശരിയില്‍ താഴെ മഴയായിരുന്നു 2019 ല്‍ രേഖപ്പെടുത്തിയത്. എന്നിട്ടും ഓഗസ്റ്റില്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ 2019 ല്‍ പ്രളയമുണ്ടായി.

കേരളത്തിലെ കാലാവസ്ഥ, ഭൂപ്രകൃതി, ഡാമുകളുടെ സുരക്ഷ തുടങ്ങി കൂടുതല്‍ ശ്രദ്ധയോടെയും ശാസ്ത്രീയമായും മഴപ്പെയ്ത്തിന്റെ സ്വഭാവമാറ്റം നിരീക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടക്കുകയും ഗണിതമാതൃകകളുടെ (ന്യൂമെറിക്കല്‍ വെതര്‍ മോഡലുകള്‍) തുടങ്ങിയവയുടെ സഹായത്തോടെ അതുണ്ടാക്കുന്ന ആഘാതം മനസ്സിലാക്കി ഭാവിയില്‍ അപകടം കുറയ്ക്കാന്‍ ഉതകുന്ന മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ പ്രാധാന്യമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫിയറിക് റഡാര്‍ റിസര്‍ച്ച് (കുസാറ്റ് റഡാര്‍ കേന്ദ്രം) ഡയറക്ടര്‍ ഡോ. എസ്. അഭിലാഷിന്റെ നേതൃത്വത്തില്‍ റഡാര്‍ കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ.പി വിജയകുമാര്‍, കെ. മോഹന്‍കുമാര്‍, കുസാറ്റിലെ എ. വി ശ്രീനാഥ്, യു. എന്‍ ആതിര, ബി. ചക്രപാണി, യു.എസിലെ മിയാമി സര്‍വകലാശാലയിലെ ബ്രയാന്‍. ഇ മേപ്സ്, പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മീറ്റിയറോളജിയിലെ എ.കെ ഷായ്, കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ടി.എന്‍ നിയാസ്, ഒ. പി ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.