എസ്.എസ്.എല്‍.സിക്ക് ജയിച്ച 40,860 വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഉപരിപഠനത്തിന് അവസരമില്ല

എസ്.എസ്.എല്‍.സിക്ക് ഇത്തവണ മിന്നുന്ന ജയം സ്വന്തമാക്കി എങ്കിലും സംസ്ഥാനത്ത് റെക്കോഡ് വിജയശതമാനമുള്ള ഏഴ് ജില്ലകളിലെ 40,860 വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഉപരിപഠനത്തിന് അവസരമില്ല എന്ന് റിപ്പോര്‍ട്ട്. ത്യശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് സീറ്റ് കുറവുള്ളത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും സീറ്റുകളുടെ എണ്ണം കൂടുതലാണ്. 19493 സീറ്റുകളാണ് അവിടെ കൂടുതലുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കേണ്ടി വരുന്നത് മലപ്പുറം ജില്ലയിലാണ്. മലബാറിലെ ജില്ലകള്‍ സീറ്റില്ലാതെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ജില്ലകളില്‍ സീറ്റുകള്‍ അധികമാണ്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലും, ഐടിഐയിലും, പോളിടെക്‌നിക്കിലും, വിഎച്ച്എസ്ഇയിലുമുള്ള സീറ്റുകളുടെ എണ്ണം കൂട്ടിയാലും 40860 കുട്ടികള്‍ സ്‌കൂള്‍ വരാന്തക്ക് പുറത്താകും എന്നതാണ് വസ്തുത.