കൊറോണ ഭീതിക്ക് ഇടയിലും ടോക്യോ ഒളിമ്പിക്‌സിന് വര്‍ണാഭമായ തുടക്കം

മാനവരാശിക്ക് പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും വെളിച്ചം പകര്‍ന്ന് ജപ്പാനിലെ ടോക്യോയില്‍ ഒളിമ്പിക്‌സിന് തിരി തെളിഞ്ഞു. കൊറോണ വൈറസു ഉണ്ടാക്കിയ പ്രതിസന്ധി മൂലം ഏവരും ഒറ്റപ്പെട്ട് കഴിയുന്ന കാലത്ത് ഒരുമയുടെ സന്ദേശം കൂടി പകരുന്ന ഈ മഹാമാമാങ്കത്തില്‍ ലോകത്തുള്ള രാജ്യങ്ങളുടെ പ്രതിനിധികളായെത്തിയവര്‍ ഇനി ഒരു വേദിയില്‍ മത്സരിക്കും. ലോകം ഇനി ടോക്യോയിലേക്ക് ചുരുങ്ങാന്‍ പോകുന്ന നാളുകളിലേക്ക് ചുരുങ്ങുന്നതിലേക്കുള്ള ആദ്യ പടിയായ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ് ഇന്ത്യന്‍ സമയം 4:30നാണ് ആരംഭിച്ചത്. ഒളിമ്പിസ്‌കിന്റെ 32ആം പതിപ്പിന് ആതിഥ്യം വഹിച്ച് ആരംഭമായ മേളയില്‍ 206 രാജ്യങ്ങളില്‍ നിന്നായി 11,000ത്തിലേറെ കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിക്കുന്നതിനാല്‍ ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഓരോ രാജ്യത്ത് നിന്നും നിശ്ചിത കളിക്കാര്‍ മാത്രമാണ് ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നത്. ഇന്നും നാളെയും മത്സരങ്ങള്‍ ഉള്ള താരങ്ങളും ഇതില്‍ നിന്ന് വിട്ടു നിന്നിരുന്നു.

തങ്ങളുടെ 25ആം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ പ്രതിനിധീകരിച്ച് 20 താരങ്ങളാണ് മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. ബോക്‌സിങ് താരമായ മേരി കോമും പുരുഷ ഹോക്കി ടീം ക്യാപ്റ്റനായ മന്‍പ്രീത് സിങ്ങുമാണ് ഇന്ത്യന്‍ പതാകയേന്തിയത്. ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി എത്തിയ ചടങ്ങില്‍ ഒളിമ്പിക്സിന് വേണ്ടി ഏര്‍പ്പെടുത്തിയ കൗണ്ട്ഡൗണ്‍ പൂര്‍ത്തിയായതോടെ ചടങ്ങുകള്‍ക്ക് ആരംഭമായി. ‘മുന്നോട്ട് നീങ്ങുക’ എന്ന ആശയം മുന്നോട്ട് വെച്ച ടോക്യോ ഒളിമ്പിക്‌സില്‍, ട്രെഡ്മില്ലില്‍ പരിശീലവും നടത്തുന്ന ജപ്പാന്റെ ബോക്‌സിങ് താരമായ അരീസ സുഭാട്ടയെ കാണിച്ചയിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്.

കോവിഡ് കാലത്ത് വൈറസിനെ തടയാനുള്ള പോരാട്ടത്തില്‍ മുന്നണി പോരാളിയായി അരീസ പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ പിടിയില്‍ പെട്ട് ജീവന്‍ നഷ്ടമായ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും മികവാര്‍ന്ന കലാപരിപാടികളാണ് ടോക്യോയില്‍ നടന്നത്. ജാപ്പനീസ് സംഗീതത്തിനൊപ്പം രാജ്യത്തിന്റെ തനതായ സംസ്‌കാരം ലോകത്തിന് മുന്നില്‍ കാഴ്ചവെക്കുന്ന പ്രകടനങ്ങളാണ് അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന മാമാങ്കം ആണ് കൊറോണ കാരണം ഈ വര്‍ഷത്തേയ്ക്ക് നീട്ടി വെച്ചത്. എന്നിരുന്നാലും ടോക്കിയോ 2020 എന്ന് തന്നെയാണ് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് തുടങ്ങുന്ന കായിക മാമാങ്കം ഓഗസ്റ്റ് എട്ടിനാണ് അവസാനിക്കുന്നത്. 42 വേദികളില്‍ മൊത്തം 33 മത്സര ഇനങ്ങളിലും 339 മെഡല്‍ ഇനങ്ങളിലുമായാണ് 11,000ത്തിലേറെ വരുന്ന താരങ്ങള്‍ മത്സരിക്കുക.