കരുവന്നൂരിന് പിന്നാലെ കാറളം സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നതായി ആരോപണം

കരുവന്നൂരിന് പിന്നാലെ തൃശൂരില്‍ വിണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്. കാറളം സര്‍വീസ് സഹകരണ ബാങ്കില്‍ ആണ് ഇപ്പോള്‍ തട്ടിപ്പ് നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. അഞ്ച് ലക്ഷം വായ്പ എടുത്തയാളുടെ പേരില്‍ അയാളറിയാതെ 20 ലക്ഷത്തിന്റെ മറ്റൊരു വായ്പകൂടി എടുത്തതായാണ് പരാതി. അഞ്ച് ലക്ഷം വായ്പയില്‍ മൂന്ന് ലക്ഷം തിരിച്ചടച്ചു. ഇതിന് ശേഷം ഒന്നരക്കോടി രൂപയുടെ വായ്പാകുടിശ്ശിക തിരിച്ചടിച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനസിലായത്. 70 കാരിയാണ് തട്ടിപ്പിനിരയായത്. ബാങ്കിന്റെ സഹായത്തോടെ തട്ടിപ്പ് നടത്തിയതെന്ന് ഇവരുടെ സഹോദരന്‍ ആരോപിച്ചു. സി.പി.എം ഭരണസമിതിയുള്ള ബാങ്കിലാണ് ഇവിടെയും തട്ടിപ്പ് നടന്നിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇരിങ്ങാലക്കുട കോടതി ഉത്തരവിട്ടു.