മേതില്‍ ദേവികയുടെ വെളിപ്പെടുത്തല്‍ ; മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്നു ബിന്ദു കൃഷ്ണ

സിനിമാ താരവും എം എല്‍ എയുമായ എം.മുകേഷ് എംഎല്‍എക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ സംസ്ഥാന പൊലീസ് വകുപ്പ് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മുകേഷിന്റെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഹരജി നല്‍കിയെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ബിന്ദു കൃഷ്ണയുടെ പ്രതികരണം. മേതില്‍ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാന്‍ കഴിയില്ലെന്ന് ബിന്ദു കൃഷ്ണ ഫേസ് ബുക്കില്‍ കുറിച്ചു. 14 വയസ്സുള്ള വിദ്യാര്‍ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിന്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിന്റെ മുന്‍ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി.

മുകേഷിന്റെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ ആഗ്രഹിച്ചില്ലെന്ന് കൊല്ലത്ത് മുകേഷിനെതിരെ മത്സരിച്ച ബിന്ദു കൃഷ്ണ പറഞ്ഞു. മേതില്‍ ദേവിക എന്ന വ്യക്തിയുടെ കുലീനത താന്‍ മനസ്സിലാക്കിയത് തെരഞ്ഞെടുപ്പ് കാലത്തെ അവരുടെ നിലപാടിലൂടെയായിരുന്നുവെന്നും ബിന്ദു കൃഷ്ണ വിശദീകരിച്ചു. അന്ന് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാന്‍ അവര്‍ തയ്യാറായില്ല. അന്ന് മേതില്‍ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്‌നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാന്‍ എം.മുകേഷിന് കഴിയാതെപോയി.

ഭാര്യ എന്ന നിലയില്‍ മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മുകേഷിന് എതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ പാര്‍ട്ടി ഇതുവരെ അഭിപ്രായങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് മുകേഷിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ രണ്ടാം ഭാര്യ ഉന്നയിച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചപ്പോള്‍ അതില്‍ പരിഹാസരൂപത്തില്‍ മുകേഷ് കമന്റ് എഴുതിയിരുന്നു. പരിഹാസ കമന്റുകള്‍ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നില്‍ നിന്നും അകന്നു എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു. അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങള്‍കൊണ്ടാണ്. പച്ചക്കള്ളങ്ങള്‍ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങള്‍ നടത്താനോ അദ്ദേഹത്തിന്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങള്‍ക്ക് മറുപടി പറയാനോ ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല എന്നും ബിന്ദു കൃഷ്ണ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :