ട്രെയിനില്‍ മാസ്‌ക് ധരിക്കാത്ത ബ്രിട്ടീഷ് പൗരനെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി കോടതി

സിംഗപ്പൂരിലാണ് സംഭവം. ബെഞ്ചമിന്‍ ഗ്ലിന്‍ എന്ന ബ്രിട്ടീഷ് പൗരനെയാണ് സിംഗപ്പൂര്‍ കോടതി മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് പറഞ്ഞു വിട്ടത്. ഒരു ബ്രിട്ടീഷ് റിക്രൂട്ടിങ് ഏജന്‍സിയുടെ സിംഗപ്പൂര്‍ ഓഫീസിലെ ജീവനക്കാരനാണ് 40 വയസുകാരനായ ഗ്ലിന്‍. മാസ്‌ക് ധരിക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന വാദക്കാരനാണ് ഗ്ലിന്‍. അതുകൊണ്ട് തന്നെ ഒരു ദിവസം മാസ്‌ക് ധരിക്കാതെ ഓഫീസിലേക്ക് ട്രെയിനില്‍ ഗ്ലിന്‍ യാത്ര ചെയ്തു. യാത്രക്കാരില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത് കാര്യമാക്കാതെ യാത്ര ചെയ്ത ഗ്ലിന്നിനെ കുടുക്കിയത് സഹയാത്രികരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയാണ്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൃത്യമായ കാരണമില്ലാതെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് നാല് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഗ്ലിന്നിനെ അറസ്റ്റ് ചെയ്തത്. വെറുതെ പിഴ ചുമത്തി വിടുകയല്ല സിംഗപ്പൂര്‍ പൊലീസ് ചെയ്തത്. ഗ്ലിന്നിനെ അവര്‍ വിചാരണയ്ക്ക് ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ ബെഞ്ചമിന്‍ മാസ്‌ക് ധരിക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്. 2017 മുതല്‍ സിംഗപ്പൂരില്‍ താമസിക്കുന്ന ബെഞ്ചമിന്‍ ഗ്ലിന്‍ തനിക്കെതിരേ തെറ്റായ നടപടിയാണ് കോടതിയെടുത്തതെന്ന് പ്രതികരിച്ചു. കോവിഡ് ഫലപ്രദമായി തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത രാജ്യമാണ് സിംഗപ്പൂര്‍.