കേരളത്തിലെ വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധിക്കാന്‍ ബില്‍ ; കരട് നിര്‍ദേശങ്ങള്‍ വനിതാ കമ്മിഷന്‍ സമര്‍പ്പിച്ചു

കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദേശങ്ങള്‍ കേരള വനിതാ കമ്മിഷന്‍ കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ബില്ല് സമര്‍പ്പിച്ചത്. കേരള സംസ്ഥാനത്തുള്ള വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതും കേരളീയ സമൂഹത്തില്‍ ഒരു സാമൂഹിക വിപത്തായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ വിവാഹധൂര്‍ത്തും ആര്‍ഭാടവും ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനാലും.

വധൂവരന്മാരുടെ , പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്ത ബാധ്യതകള്‍ സൃഷ്ടിക്കുന്നതിനാലും, വിവാഹശേഷം സ്ത്രീകള്‍ ഇതിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നതോ, ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്ന സാഹചര്യത്തിലുമാണ് 2021-ലെ കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധന ബില്‍ വനിതാ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. വിവിധ ജാതി, മത സമൂഹങ്ങളില്‍ വിവാഹത്തിന് അനുബന്ധമായി വിവാഹത്തിനു മുമ്പും ശേഷവും ഉള്‍പ്പെടെയുള്ള ചടങ്ങുകളിലെ ധൂര്‍ത്തും ആഡംബരവും ഉള്‍പ്പെടെ ഈ ബില്ലിന്റെ പരിധിയില്‍വരും.

അതേസമയം കേരളത്തില്‍ ലക്ഷകണക്കിന് ജനങ്ങള്‍ക്ക് വരുമാനമാര്ഗ്ഗം കൂടിയാണ് ഇത്തരം വിവാഹങ്ങള്‍ എന്ന് സര്‍ക്കാര്‍ മനപ്പൂര്‍വ്വം മറക്കുന്നു എന്ന ആരോപണവും ശക്തമാണ്. കോടികളാണ് നികുതി ഇനത്തില്‍ സര്‍ക്കാരിന് ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതിലൂടെ ലഭിക്കുന്നത്. സ്ത്രീധന നിരോധന നിയമവുമായി ഇത് കൂട്ടി കുഴയ്ക്കുന്നത് ലക്ഷക്കണക്കിന് മലയാളികളുടെ ജീവിത മാര്‍ഗ്ഗം ഇല്ലാതാക്കുവാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ കൊറോണയും ലോക് ഡൗണും കാരണം നിര്‍ജ്ജീവ അവസ്ഥയിലാണ് ഈ മേഖല.