ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച ശേഷം കീടനാശിനി കൊടുത്തു കൊന്നു

ഹരിയാനയിലെ സോനിപ്പത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം.പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചശേഷം കീടനാശിനി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. നാല് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 22നും 25നും ഇടയില്‍ പ്രായമുള്ള അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. അരുണ്‍, ഫൂല്‍ചന്ദ്, ദുഖാന്‍ പണ്ഡിറ്റ്, രാം സുഹാഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അമ്മയെയും രണ്ടു സഹോദരന്‍മാരെയും ബന്ധിയാക്കുകയും പെണ്‍കുട്ടികളെ പീഡിപ്പിക്കുകയുമായിരുന്നു.

പതിനാലും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 5ന് രാത്രിയാണ് സംഭവം. പെണ്‍കുട്ടികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതികള്‍ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം അമ്മയുടെ മുന്നില്‍ വെച്ച് കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ കീടനാശിനി കഴിപ്പിച്ചു. കുട്ടികളുടെ അവസ്ഥ വഷളാകാന്‍ തുടങ്ങിയതോടെ, അവരെ പാമ്പ് കടിച്ചതാണെന്ന് പൊലീസിനോട് പറയണമെന്ന് പ്രതികള്‍ അമ്മയോട് ആവശ്യപ്പെട്ടു. ഗുരുതരാവസ്ഥയിലായ കുട്ടികള്‍ രണ്ടു പേരും ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കുട്ടികളെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിച്ചിരുന്നു. മറ്റെയാള്‍ ചികിത്സയ്ക്കിടെയും മരിച്ചു. രണ്ടുപേരെയും പാമ്പ് കടിച്ചതായാണ് അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. സംശയം തോന്നിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമവും വിഷബാധയും സ്ഥിരീകരിച്ചതായി കുണ്ടലി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രവികുമാര്‍ പറഞ്ഞു.